ബഹിരാകാശ മേഖലയിലെ ചില പ്രത്യേക വിഭാ?ഗങ്ങളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നൽകി കേന്ദ്ര ധനമന്ത്രാലയം. നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിൽ (foreign direct investment -FDI ) ഭേദഗതി വരുത്തിയാണ് 100 ശതമാനം നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 21ന് ഇതുസംബന്ധിച്ച പ്രഖ്യാപനം സർക്കാർ നടത്തിയിരുന്നു.
2024 ഏപ്രിൽ 16-ന് പുറത്തുവിട്ട ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇന്ത്യൻ ബഹിരാകാശ മേഖലയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ഭേദഗതി സഹായിക്കും. ഉപഗ്രഹഘടകങ്ങളുടെ നിർമ്മാണത്തിൽ നൂറ് ശതമാനം നിക്ഷേപവും ഉപഗ്രഹങ്ങളുടെ നിർമ്മാണ-സേവന മേഖലകളിൽ 74 ശതമാനം നിക്ഷേപവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണ മേഖലയിൽ 49 ശതമാനം നിക്ഷേപത്തിനും അനുമതി നൽകിയിട്ടുണ്ട്.
ബഹിരാകാശ ഇന്ത്യൻ കമ്പനികളിലേക്ക് കൂടുതൽ നിക്ഷേപകരെ ലക്ഷ്യം വച്ചാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഏപ്രിൽ 21-22 തീയതികളിൽ ടെസ്ല സിഇഒ ഇലോൺ മസ്‌ക് സന്ദർശനത്തിനെത്തവെയാണ് സുപ്രധാന പ്രഖ്യാപനം. ഇന്ത്യൻ ബഹിരാകാശ കമ്പനികളുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് അദ്ദേഹത്തിന്റെ സന്ദർശനം. IN-Space, ISRO, NSIL എന്നിവയുമായി ധാരണയിലെത്തിയ ശേഷമാണ് സുപ്രധാന നീക്കം.