ഹൈദരാബാദിന്റെ കൂറ്റൻ സ്കോർ പിന്തുടർന്ന ഡൽഹിക്ക് 67 റൺസിന്റെ വമ്പൻ തോൽവി. എല്ലാ മേഖലയിലും മികച്ച് നിന്ന ഹൈദരാബാദിനെ മറികടക്കാൻ ഡൽഹിക്ക് ശക്തിയുണ്ടായിരുന്നില്ല. ജയത്തോടെ പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് കുതിക്കാൻ ഹൈദരാബാദിനായി. ഡൽഹിയുടെ ഓപ്പണിംഗിൽ പതിവ് പോലെ പൃഥ്വി ഷായും(16) ഡേവിഡ് വാർണറും (1) നിരാശരാക്കി. എന്നാൽ വൺഡൗണായി ക്രീസിലെത്തിയ ജേക്ക് ഫ്രേസർ ആക്രമണം അഴിച്ചുവിട്ടതോടെ ഡൽഹിയുടെ സ്കോർ കുതിച്ചു.
18 പന്തിൽ 7 സിക്സറടക്കം 65 റൺസാണ് താരം അടിച്ചുകൂട്ടിയത്. വലം കൈയൻ ബാറ്ററുടെ വിക്കറ്റ് വീഴുമ്പോൾ ഡൽഹി സ്കോർ 7 ഓവറിൽ 109 ആയിരുന്നു. വിജയലക്ഷ്യം അപ്രാപ്യമല്ലെന്ന് തോന്നിച്ച നിമിഷങ്ങൾ. ഫ്രേസറിന് പിന്തുണ നൽകിയ അഭിഷേക് പോറലും (22 പന്തിൽ 42) വീണതോടെ ഡൽഹിയുടെ വിജയ പ്രതീക്ഷകൾ അവസാനിച്ചു.
വമ്പനടിക്കാരൻ സ്റ്റബ്സ് (10) വന്നപാടെ മടങ്ങി. പന്തിന് വേഗത്തിൽ സ്കോർ ഉയർത്താനുമായില്ല (35 പന്തിൽ 44). പിന്നീട് എല്ലാം ചടങ്ങുമാത്രമായിരുന്നു. വാലറ്റക്കാരായ നാലുപേർ രണ്ടക്കം കാണാതെ കൂടാരം കയറി. നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് പിഴുത നടരാജനാണ് ഡൽഹിയുടെ പതനം വേഗത്തിലാക്കിയത്. മായങ്ക് മാർകണ്ഠേ , നിതീഷ് കുമാർ റെഡ്ഡി എന്നിവർ രണ്ടുവീതം വിക്കറ്റെടുത്തു. ട്രാവിസ് ഹെഡാണ് കളിയിലെ താരം.