ബെംഗളൂരു: 28-കാരിയെ ബലാത്സംഗം ചെയ്യുകയും സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ ദമ്പതികളുൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്. കർണാടയിലെ ബെലഗാവിലാണ് സംഭവം നടന്നത്. ഭാര്യയുടെ കൺമുന്നിൽ വച്ചാണ് പ്രതി യുവതിയെ ബലാത്സംഗം ചെയ്തത്. യുവതി നെറ്റിയിൽ അണിഞ്ഞിരുന്ന കുങ്കുമം മായ്ക്കുകയും ബുർഖ ധരിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.
മുഖ്യപ്രതിയായ റഫീക്കും ഭാര്യയും ചേർന്നാണ് യുവതിയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മതപരിവർത്തനം നടത്താൻ ഒരുപാട് തവണ പ്രതികൾ ശ്രമിച്ചതായും അതിനായി യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് യുവതി പറയുന്നു.
2023-ലായിരുന്നു കേസിനാസ്പദമായ സംഭവം. റഫീക്കും ഭാര്യയും ചേർന്ന് യുവതിയെ കബളിപ്പിച്ച് ബെലഗാവിയിലെ വീട്ടിലേക്ക് കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പ്രതികൾ തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നും പിന്നാക്ക ജാതിയിൽപ്പെട്ടതിനാൽ മറ്റൊരു മതത്തിലേക്ക് മാറണമെന്ന് നിർബന്ധിക്കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു.
മതം മാറിയില്ലെങ്കിൽ കൊല്ലുമെന്നാണ് പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നത്. പ്രതികൾക്കെതിരെ പാട്ടികജാതി/പട്ടികവർഗ വകുപ്പ്, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടങ്കിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.