തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന ഹൃദ്രോഗികൾക്ക് ദുരിതം. സ്റ്റെൻ്റും അനുബന്ധ സാമഗ്രികളും തീർന്നതിനാൽ ഹൃദ്രോഗികൾക്കുള്ള ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും നിലച്ചു. ഗുരുതരാവസ്ഥയിലുള്ളവർക്ക് പോലും ചികിത്സ നൽകാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിൽ.
സ്റ്റെൻ്റ് വിതരണം ചെയ്യുന്ന ഏജൻസികൾക്ക് കുടിശിക തുക വിതരണം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയാണ് ഗുരുതര സാഹചര്യം സൃഷ്ടിച്ചത്. സംസ്ഥാനത്ത് കാത്ത് ലാബ് സൗകര്യമുള്ള 19 സർക്കാർ ആശുപത്രികളിൽ നിന്ന് ഒന്നര വർഷമായി 143 കോടി രൂപ ഏജൻസികൾക്ക് നൽകാനുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 49 കോടി രൂപ നൽകണം.
കുടിശിക ലഭിക്കാത്തതിനാൽ ഏജൻസികൾ ഒന്ന് മുതൽ വിതരണം നിർത്തിവച്ചിരുന്നു. നേരത്തെ സ്റ്റോക്ക് ചെയ്തിരുന്ന സ്റ്റെന്റുകൾ തിരിച്ചെടുത്തിരുന്നില്ല. ഇത് ഉപയോഗിച്ചാണ് തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ ശനിയാഴ്ച വരെ ആൻജിയോപ്ലാസ്റ്റിയും ആൻജിയോഗ്രാമും നടന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് കാത്ത് ലാബുകളിലുമായി ദിവസം ശരാശരി 20 വീതം സ്റ്റെന്റുകൾ വേണം. ഹൃദയാഘാതത്തോടെ വരുന്നതും ഉടൻ സ്റ്റെന്റ് ഇടേണ്ടതുമായ അഞ്ച് മുതൽ പത്ത് വരെ കേസുകൾ ദിവസവും ഉണ്ടാകാറുണ്ട്. ഇത്രയേറെ രോഗികൾ ആശ്രയിക്കുന്നത് സർക്കാർ ആശുപത്രിയയെയാണ്. നിലവിൽ ഗുരുതാരവസ്ഥയിൽ വരുന്നവർ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.