ഗാന്ധിനഗർ: സൗദി അറേബ്യയിലെ രാജകുമാരനോട് അഭ്യർത്ഥിച്ചതിന്റെ ഫലമായാണ് ഇന്ത്യയിൽ നിന്നുള്ള മുസ്ലീങ്ങളുടെ ഹജ്ജ് ക്വാട്ട വർദ്ധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്ലീം പൗരന്മാരുടെ വിസ നടപടിക്രമങ്ങൾ ലളിതമാക്കാനുള്ള ക്രമീകരണങ്ങളും സൗദിയിലെ നേതൃത്വത്തോട് സംസാരിച്ചതിന്റെ ഫലമായി സംഭവിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധ സമീപനമാണ് നരേന്ദ്രമോദി തുടരുന്നതെന്ന പ്രതിപക്ഷാരോപണത്തിന് മറുപടി നൽകുന്നതിനിടെയാണ് മുസ്ലീം സമൂഹത്തിനായി കേന്ദ്രസർക്കാർ ചെയ്ത ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചത്. അലിഗഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയിലെ മുസ്ലീം പൗരന്മാർക്ക് നേരത്തെ ഹജ്ജ് ക്വാട്ട കുറവായിരുന്നു. അതിനാൽ, കൈകൂലികൊടുത്തും മറ്റ് വഴികളിലൂടെയും ഹജ്ജിന് പോകേണ്ടി വന്നിരുന്നു. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ഇതിന് മാറ്റം വന്നത്. ഹജ്ജ് ക്വാട്ട വർദ്ധിപ്പിക്കാൻ ഞാൻ സൗദി അറേബ്യയിലെ കിരീടാവകാശിയോട് അഭ്യർത്ഥിച്ചു. തുടർന്നാണ് രാജ്യത്തെ മുസ്ലീം പൗരന്മാർക്ക് ക്വാട്ട വർദ്ധിച്ച് കിട്ടിയത്. മാത്രമല്ല വിസാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുളള നടപടികളും സൗദി സ്വീകരിച്ചു.
ഹജ്ജിന് പോകുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ആഗ്രഹം എൻഡിഎ സർക്കാർ സാക്ഷാത്കരിച്ചു. നേരത്തെ മുസ്ലീം അമ്മമാർക്കും സഹോദരിമാർക്കും ഒറ്റയ്ക്ക് ഹജ്ജിന് പോകാൻ സാധിക്കില്ലായിരുന്നു. എന്നാൽ, ഇന്ന് മെഹറം ഇല്ലാതെ സ്ത്രീകൾക്ക് ഹജ്ജിന് പോകാൻ സാധിക്കും. അതിനാൽ, അനവധി മുസ്ലീം സഹോദരിമാരുടെ അനുഗ്രഹം ഇന്നെനിക്ക് ലഭിക്കുന്നുണ്ട്.’- പ്രധാനമന്ത്രി പറഞ്ഞു.
2019ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന പ്രകാരം സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകരുടെ ക്വാട്ട 2,00,000 ആയി വർദ്ധിപ്പിച്ചത്. പലപ്പോഴായി പ്രധാനമന്ത്രി സൗദി അറേബ്യ സന്ദർശിക്കുകയും ചെയ്തിരുന്നു.