ന്യൂഡൽഹി: നെസ്‌ലെയുടെ സെറിലാക്ക് ബേബി ഫുഡിന്റെ സാമ്പിളുകൾ ശേഖരിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). കമ്പനി ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര ചേർക്കുന്നുവെന്നുള്ള വാർത്തകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണ് എഫ്എസ്എസ് എഐ.
നെസ്‌ലെയുടെ ബേബി ഫുഡ് ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് സ്വിസ് എൻജിഒ പബ്ലിക് ഐ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ആഗോളതലത്തിൽ ചർച്ചയായിരുന്നു. ഇന്ത്യയിലെ ഉപഭോക്തൃ കാര്യ മന്ത്രാലയവും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും വാർത്തയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യൂറോപ്പിലെ വിപണികളെ അപേക്ഷിച്ച് ഇന്ത്യ, ആഫ്രിക്ക, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ വികസ്വര ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നെസ്‌ലെ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ബേബി ഫുഡ് ഉത്പന്നങ്ങൾ വിറ്റതായി ആഗോള റിപ്പോർട്ട് അവകാശപ്പെടുന്നു.
ഉത്പന്നങ്ങളുടെ ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും ബേബി ഫുഡ് ഉത്പന്നങ്ങളിൽ കഴിഞ്ഞ അഞ്ചുവർഷത്തെ അപേക്ഷിച്ച് 30 ശതമാനത്തോളം പഞ്ചസാരയുടെ അളവ് കുറച്ചിട്ടുണ്ടെന്നും ആരോപണങ്ങൾക്ക് മറുപടിയായി നെസ്‌ലെ ഇന്ത്യ പറഞ്ഞു.