ഹൈദരാബാദ്: മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ പ്രസംഗിച്ച അമിത് ഷായുടെ വീഡിയോ എഡിറ്റ് ചെയ്ത് പട്ടികജാതി സംവരണത്തിനെതിരെ സംസാരിക്കുന്ന രീതിയിലാക്കി പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്. അന്വേഷണത്തിന്റെ ഭാഗമായി മെയ് ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഡൽഹി പൊലീസ് നിർദേശിച്ചിരിക്കുന്നത്. രേവന്ത് റെഡ്ഡി ഉപയോഗിക്കുന്ന മൊബൈൽ ഫോണുൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഹാജരാക്കാനും നിർദേശമുണ്ട്.
വീഡിയോ പ്രചരിപ്പിച്ച അഞ്ച് കോൺഗ്രസ് നേതാക്കളെ കൂടി ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഐപിസിയിലെ വിവിധ വകുപ്പുകളും ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ഉൾപ്പെടുത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്കുള്ള സംവരണം ബിജെപി റദ്ദാക്കുമെന്ന് അമിത് ഷാ പറയുന്ന വ്യാജ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടിയുള്ള സംവരണം റദ്ദാക്കി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രസ്താവന എഡിറ്റ് ചെയ്താണ് വീഡിയോ പ്രചരിപ്പിച്ചത്.