ന്യൂഡൽഹി: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. ഇൻഡി സഖ്യം പരസ്പരം തമ്മിലടിക്കുന്നവരാണെന്നും പ്രത്യേക കാഴ്ചപ്പാടുകളില്ലാതെ പ്രവർത്തിക്കുന്നവാരണെന്നും പൂനാവല്ല തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” ഇൻഡി സഖ്യം എന്താണ് ചെയ്യുന്നതെന്ന് അവർക്ക് തന്നെ നിശ്ചയമില്ല. പാർട്ടിക്കുള്ളിൽ തന്നെ ചേരി തിരിഞ്ഞ് പോരടിക്കുന്ന പ്രവർത്തകരാണുള്ളത്. കേരളത്തിലാണെങ്കിൽ കോൺഗ്രസും ഇടതുപക്ഷവും തമ്മിലടിക്കുന്നു. എന്നാൽ ദേശീയ തലത്തിലേക്കെത്തുമ്പോൾ അവർ പരസ്പരം കൈകോർക്കുന്നു. പഞ്ചാബിലാണെങ്കിൽ ആംആദ്മിയും കോൺഗ്രസും തമ്മിലാണ് വഴക്ക്. ഇത്തരത്തിൽ പ്രത്യേക ലക്ഷ്യങ്ങളോ കാഴ്ചപ്പാടുകളോ ഇല്ലാത്ത വ്യക്തികാളാണ് ഇൻഡി സഖ്യത്തിലുള്ളത്. ഇൻഡി സഖ്യം രാജ്യത്തിനായി എന്താണ് ചെയ്തതെന്ന് ജനങ്ങൾ ചിന്തിക്കേണ്ടിരിക്കുന്നു.”- ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.
രാജ്യത്തിനായി പരിശ്രമിക്കണമെന്നോ ജനങ്ങളെ സേവിക്കണമെന്നോ ഇൻഡി സഖ്യത്തിന് ആഗ്രഹമില്ല. സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടിയും അഴിമതി നടത്തുന്നതിനും വേണ്ടിയും ഇൻഡി സഖ്യം അഹോരാത്രം പ്രയത്‌നിക്കുന്നുവെന്നും പൂനാവല്ല കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസിന് വോട്ട് നൽകുന്നത് ഭീകരർക്ക് വോട്ട് നൽകുന്നതിന് തുല്യമാണ്. അഴിമതിയും ഗുണ്ടകളും നിറഞ്ഞ സംസ്ഥാനമായി ബംഗാൾ മാറി കഴിഞ്ഞിരിക്കുന്നു. ഇതിൽ നിന്ന് ജനങ്ങൾക്ക് മോചനം ലഭിക്കണമെങ്കിൽ ബംഗാളിൽ ബിജെപി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും ഷെഹ്‌സാദ് പൂനാവല്ല വ്യക്തമാക്കി.
ദൈവങ്ങളെ പോലും ഭിന്നിപ്പിക്കുന്ന മുതിർന്ന നേതാക്കളാണ് കോൺഗ്രസിനെ നയിക്കുന്നതെന്നും മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശമായ ശിവ-രാമ പ്രസ്താവനയെ ചൂണ്ടിക്കാട്ടി പൂനാവല്ല പ്രതികരിച്ചു. ഹൈന്ദവ വിശ്വാസങ്ങളെയും സനാതന ധർമ്മത്തെയും എതിർക്കുന്ന കോൺഗ്രസ്, രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.