ന്യൂഡൽഹി: കോൺഗ്രസ് വൈകാതെ തന്നെ പിളരുമെന്ന് മുൻ കോൺഗ്രസ് നേതാവ് പ്രമോദ് കൃഷ്ണം. റായ്ബറേലിയിൽ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം ഒഴിവാക്കിയതിന് പിന്നിൽ രാഹുലിന്റെ ഗൂഢാലോചനയാണെന്നും അദ്ദേഹം വിമർശിച്ചു. രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രൂക്ഷ പരാമർശം.
രാഹുൽ നിരന്തരം ഹിന്ദു മതത്തെ അവഹേളിക്കുന്നതിലും പരിഹസിക്കുന്നതിലും സന്തോഷം കണ്ടെത്തുന്നു. ഹൈന്ദവരെയും അവരുടെ വിശ്വാസങ്ങളെയും പുല്ലുവിലയാണ് കൽപിക്കുന്നത്. പാകിസ്താൻ രാഹുലിനെ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ജനപ്രീതിയും ആവശ്യവും വർദ്ധിക്കുന്നുവെന്നും പ്രമോദ് കൃഷ്ണം പരിഹസിച്ചു. അതുകൊണ്ട് രാഹുൽ റാവൽപിണ്ടിയിൽ നിന്ന് മത്സരിക്കണം. അമേഠിയിൽ മത്സരിക്കാൻ താൽപര്യമില്ലെങ്കിൽ രാഹുലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കാമായിരുന്നുവെന്നും കൃഷ്ണം പറഞ്ഞു.
ഗൂഢാലോചനയുടെ നിത്യ ഇരയാണ് പ്രിയങ്കയെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് അദ്ധ്യക്ഷയായിരുന്നപ്പോഴും രാജ്യസഭാംഗം ആയിരുന്നപ്പോഴും ലോക്സഭ സീറ്റിനായി മുറവിളി കൂട്ടിയപ്പോഴും അവർ വഞ്ചിക്കപ്പെട്ടു. പാർട്ടിക്കുള്ളിലും കുടുംബത്തിലും പ്രിയങ്കയ്‌ക്കെതിരെ വൻ ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഉടൻ തന്നെ പിളരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രവർത്തകർ അസന്തുഷ്ടരാണെന്നും രാഹുലിന്റെ പിന്തുണയില്ലാതെ ആരും പ്രിയങ്കയ്‌ക്കെതിരെ ഗൂഢാലോചന നടത്തില്ലെന്നും എല്ലാത്തിനും പിന്നിൽ രാഹുലാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ അമേഠി വിട്ടതോടെ പ്രവർത്തകരുടെ മനോവീര്യം ചോർന്നു. പ്രിയങ്ക മത്സരിക്കാത്തതും പാർട്ടിക്കുള്ളിൽ അസ്വാരസ്യമുണ്ടാക്കുന്നു. ഇതെല്ലാം പ്രവർത്തകരുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. ജൂൺ നാലിന് ശേഷമാകും കോൺഗ്രസ് (രാഹുൽ), കോൺഗ്രസ് (പ്രിയങ്ക) എന്നിങ്ങനെ കോൺഗ്രസ് തകരുകയെന്നും പ്രമോദ് കൃഷ്ണം കൂട്ടിച്ചേർത്തു.