തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അല്ലു അർജുൻ. 2003ൽ റിലീസ് ചെയ്ത ഗംഗോത്രി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തെത്തിയത്. ഇതിനോടകം ഒരുപിടി മികച്ച ചിത്രങ്ങൾ ചെയ്ത് അഭിനയ രംഗത്ത് തന്റേതായ ഒരു സ്ഥാനം അല്ലു അർജുൻ നേടിക്കഴിഞ്ഞു. കേരളത്തിലും അല്ലു അർജുന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.
സിനിമയിലെത്തി തുടക്കകാലത്ത് അനുഭവിച്ച മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് അല്ലു അർജുൻ. താരത്തിന്റെ കരിയറിലെ വമ്പൻ ഹിറ്റായിരുന്ന ആര്യയുടെ 20-ാം വർഷാഘോഷ ചടങ്ങിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഗംഗോത്രി വൻ വിജയമായിരുന്നിട്ടും ഒരു നടനെന്ന നിലയിൽ സ്വയം അടയാളപ്പെടുത്താൻ സാധിക്കാതിരുന്നത് തന്റെ പരാജയമായിരുന്നെന്നും അല്ലു അർജുൻ പറഞ്ഞു.
‘ ഞാൻ നായകനായ ആദ്യ ചിത്രമായിരുന്നു ഗംഗോത്രി, ചിത്രം സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ കാണാൻ അത്ര ഭംഗി ഇല്ലാതിരുന്നതുകൊണ്ട് പിന്നീട് എന്നെ തേടി അവസരങ്ങളൊന്നും വന്നില്ല. ഗംഗോത്രിയുടെ റിലീസിന് ശേഷം ഹൈദരബാദിൽ ഇറങ്ങുന്ന പുതിയ സിനിമകൾ കണ്ട് കറങ്ങി നടക്കുന്നതായിരുന്നു എന്റെ പ്രധാന പരിപാടി. ഇതിനിടെ ചില തിരക്കഥകൾ കേട്ടെങ്കിലും ഒന്നും ശരിയായില്ല.
ഒരു മാസത്തിന് ശേഷം എന്റെ സുഹൃത്തും നടനുമായ തരുണിനൊപ്പം ദിൽ എന്ന സിനിമ കാണാൻ പോയിരുന്നു. അവിടെ വച്ചാണ് നവാഗത സംവിധായകനായിരുന്ന സുകുമാറിനെ ഞാൻ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ആര്യ ചെയ്യാമോ എന്ന് ചോദിച്ച് എന്നെ സമീപിക്കുകയായിരുന്നു. സുകുമാർ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചത്. ഒരു നവാഗത സംവിധായകനായിരുന്നിട്ടുകൂടി സുകുമാർ വളരെ മനോഹരമായിട്ടായിരുന്നു തിരക്കഥ തയ്യാറാക്കിയിരുന്നത്. അത് എനിക്ക് വളരെ ഇഷ്ടമായി.
എന്റെ അമ്മാവനായ ചിരഞ്ജീവിയും ആര്യയുടെ തിരക്കഥ കേട്ടിരുന്നു. പിന്നീട് ആര്യയുടെ 125-ാം ദിനാഘോഷത്തിൽ അദ്ദേഹത്തിൽ നിന്ന് ആദരമേറ്റുവാങ്ങാനും സാധിച്ചു. രവി തേജ നായകനായ ഇഡിയറ്റ് എന്ന ചിത്രം കണ്ടപ്പോൾ ഒരുപാട് ആഗ്രഹിച്ചിരുന്നു അത്തരത്തിൽ ഒരു സിനിമ എനിക്കും ചെയ്യണമെന്ന്. എന്റെ ഇഡിയറ്റ് ആര്യയാണ്. നന്നായി ഡാൻസ് അറിയുന്ന എനിക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് ആര്യയിലൂടെ ലഭിച്ചതെന്നും’ അല്ലു അർജുൻ പറഞ്ഞു.















