കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണക്കാരായ കമ്പനിയെ കണ്ടെത്തണമെന്ന ആവശ്യവുമായി കർഷകർ ഹൈകോടതിയിലേക്ക്. പുഴ മലിനമാക്കിയതിനെതിരെ പൊലീസിൽ പരാതി നൽകിയ കർഷകർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിക്കുക.
കൊച്ചിയിലെ നൂറോളം വരുന്ന കർഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഭൂരിഭാഗം പേരും ലോണെടുത്താണ് കൃഷി ചെയ്തിരുന്നത്. മത്സ്യങ്ങൾ ചത്തു പൊന്തിയ സാഹചര്യത്തിൽ നിത്യവൃത്തിക്കായി എന്തു ചെയ്യുമെന്നറിയാതെ നട്ടം തിരിയുകയാണ് കർഷകർ. മത്സ്യ ജൈവ സമ്പത്തിനൊപ്പം പുഴുക്കൾ വരെ ചത്തുപൊന്തിയ സാഹചര്യത്തിൽ പെരിയാർ മത്സ്യ കൃഷിക്ക് മടങ്ങി വരാൻ ഇനിയുമേറെ മാസങ്ങളെടുക്കും.
എന്നാൽ മത്സ്യക്കുരുതിയിൽ പരസ്പരം പഴിചാരുകയാണ് സർക്കാർ വകുപ്പുകൾ. വ്യവസായ വകുപ്പിന്റെയും പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും ജാഗ്രത കുറവാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് ഇറിഗേഷൻ വകുപ്പ് തയാറാക്കിയ റിപ്പോർട്ടിലുള്ളത്. പാതാളം ഷട്ടറിന് മുൻപുള്ള ഏതോ ഫാക്ടറിയിലെ രാസ മാലിന്യമാണ് ഇതിന് പിന്നിലെന്നും ഉദ്യോഗസ്ഥർ ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട്.
മലിനജലം ശുദ്ധീകരിച്ച് പുറത്തേക്ക് ഒഴുക്കാൻ മാത്രമാണ് ഫാക്ടറികൾക്ക് അനുമതി. ഇതിന്റെ മറവിലാണ് രാവും പകലുമില്ലാതെ മലിനജലം ഒഴുക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. എന്നാൽ മത്സ്യക്കുരുതിക്ക് പിന്നിൽ രാസമാലിന്യമാണെന്നതിൽ വ്യക്തതയില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കുഫോസിന്റെയും പരിശോധന ഫലങ്ങൾ ലഭ്യമായാൽ മാത്രമേ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ സാധിക്കൂ.