ശ്രീനഗർ: കാട്ടുതീയുടെ വ്യാപ്തി കുറയ്‌ക്കുന്നതിനായി പുത്തൻ ആശയവുമായി കശ്മീരിലെ ഒരു കൂട്ടം സ്ത്രീകൾ. തീ പടർന്ന് പിടിക്കാൻ കാരണമാകുന്ന പൈൻ നീഡിൽസ് ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിക്കുകയാണ് ഉധംപൂരിലെ വനിതകൾ. കേന്ദ്ര സർക്കാരിന്റെ സ്വയം സഹായ സംഘങ്ങളിലൂടെയാണ് സ്ത്രീകൾ പുത്തൻ ആശയത്തിന് തുടക്കമിട്ടത്.
പൈൻ നീഡിൽസ് ഉപയോഗിച്ച് വ്യത്യസ്ത ഉത്പന്നങ്ങളാണ് നിർമിക്കുന്നത്. ഇവ നിർമിക്കുന്നതിനായി സ്ത്രീകൾക്ക് സ്വയം സഹായ സംഘങ്ങൾ വഴി പരിശീലനവും ലഭിക്കുന്നുണ്ട്. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റിന്റെ (NABARD) സഹകരണത്തോടെയാണ് സംരംഭം ആരംഭിച്ചത്.
കരകൗശല വസ്തുക്കളുടെ നിർമാണത്തിലൂടെ സ്ത്രീകൾക്ക് മികച്ച വരുമാനം നേടാൻ സാധിക്കുമെന്നും സ്വയമേയുള്ള ശാക്തീകരണത്തിന് വഴിവയ്‌ക്കുമെന്നും ഉധംപൂർ ഡെപ്യൂട്ടി കമ്മീഷണർ സലോനി റായ് പറഞ്ഞു.
30 സ്ത്രീകൾക്ക് ഇതുവരെ പരിശീലനം നൽകിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്ക അവസ്ഥയിലുള്ള ഉധംപൂരിൽ ഇത്തരമൊരു സംരംഭം തുടങ്ങുന്നത് ജനങ്ങൾക്ക് പ്രയോജനകരമാകും. പൈൻ മരങ്ങൾ കാട്ടുതീ ഉണ്ടാകുന്നതിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്ന യാഥാർത്ഥ്യത്തിൽ നിന്നാണ് പുതിയ ആശയത്തിന് രൂപം നൽകിയത്. കൃഷിയും ഗ്രാമവികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി 1982-ൽ സ്ഥാപിതമായ രാജ്യത്തിന്റെ പരമോന്നത വികസന ബാങ്കാണ് നബാർഡ്.