ന്യൂഡൽഹി: ബംഗ്ലാദേശ് എംപിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിൽ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം തൊലിയുരിഞ്ഞ് വെട്ടി കഷ്ണങ്ങളാക്കുകയും പ്ലാസ്റ്റിക് ബാഗുകളിലാക്കി നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ നിന്നുള്ള ഒരു അനധികൃത കുടിയേറ്റക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മെയ് 13 നാണ് കൊൽക്കത്തയിലെത്തിയ ബംഗ്ലാദേശ് എംപി അൻവറുൾ അസിം അനാറിനെ കാണാതാകുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ബംഗ്ലാദേശ് എംപി അൻവറുൾ അസിം അനാർ കൊല്ലപ്പെട്ടുവെന്ന വിവരം പുറത്ത് വരുന്നത്. കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സിഐഡി സംഘം മുംബൈയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റകാരനായ ജിഹാദ് ഹാവ്‌ലദാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് അന്വേഷണസംഘത്തിന് കൊലപാതകത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. അഞ്ചംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. ബംഗ്ലാദേശ് വംശജനായ യുഎസ് പൗരൻ അഖ്‌തറുസ്മാനാണ് പ്രധാന സൂത്രധാരൻ.
ജിഹാദും ബാക്കി നാലുപേരും ചേർന്ന് കൊൽക്കത്തയിലുള്ള അപ്പാർട്ട്മെന്റിൽ വച്ച് എംപിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ തൊലിയുരിഞ്ഞ് മാംസം വേർതിരിച്ചു. ഇവ വീണ്ടും ചെറു കഷ്ണങ്ങളാക്കി മാറ്റി എല്ലിൻകഷ്ണങ്ങളും മാംസവും പ്ലാസ്റ്റിക് ബാഗുകളിലാക്കി കൊൽക്കത്തയിലെ പലയിടങ്ങളിലായി ഉപേക്ഷിച്ചുവെന്നാണ് പ്രതിയുടെ മൊഴി. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായി അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.