തിരുവനന്തപുരം: ഇസ്രായേലിനെതിരെ ഡിവൈഎഫ്ഐ ക്യാമ്പെയ്ൻ ആരംഭിക്കാൻ പോകുകയാണെന്ന് എ.എ റഹീം. രാജ്യത്താകെ യുവാക്കളെ അണിനിരത്തുമെന്നും ഡിവൈഎഫ്ഐയുടെ ക്യാമ്പെയ്ൻ അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്നും റഹീം അവകാശപ്പെട്ടു. ഇപ്പോഴും പലസ്തീന് വേണ്ടി സംസാരിക്കാത്തവർ ഏത് പക്ഷമാണെന്ന് വ്യക്തമാക്കണമെന്നാണ് ഇടതുപക്ഷ എംപിയുടെ ആവശ്യം. ഹമാസ് ഭീകരരുടെ ക്രൂരതകൾ മറച്ചു വെച്ചുകൊണ്ടാണ് ഡിവൈഎഫ്ഐയുടെ പലസ്തീൻ ഐക്യദാർഢ്യം.
“ലോക മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഒരോ ദിവസവും ഇസ്രായേലിന്റെ ക്രൂരത വർദ്ധിക്കുകയാണ്. പലസ്തീനിൽ നടക്കുന്നത് മാപ്പർഹിക്കാത്ത വംശഹത്യ. ഇതിനെതിരെ ലോകത്തെമ്പാടും വലിയ പ്രതിരോധം ഉയരുന്നു. ഇസ്രായേലിനെ ഒറ്റപ്പെടുത്താനും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമുള്ള വലിയ ക്യാമ്പെയ്ൻ ഏറ്റെടുത്തിരിക്കുന്നത് യുവാക്കളാണ്. ഇത് പ്രതീക്ഷയായാണ് ഡിവൈഎഫ്ഐ കാണുന്നത്. രാജ്യത്തുടനീളം പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ യുവാക്കളെ അണിനിരത്തും”.
“യുദ്ധം ആരംഭിച്ച സമയത്ത് ഇന്ത്യ ഇസ്രായേലിനൊപ്പം എന്നുള്ള ഒരു ക്യാമ്പെയ്ൻ നടന്നിരുന്നു. ഇതുകൂടെ ഉയർത്തി കാണിക്കുന്ന തരത്തിലായിരിക്കും പലസ്തീന് വേണ്ടി രാജ്യത്ത് ഡിവൈഎഫ്ഐ ക്യാമ്പെയ്നുകൾ സംഘടിപ്പിക്കുന്നത്. അടുത്ത ഘട്ടത്തിലേക്കാണ് ഡിവൈഎഫ്ഐ ക്യാമ്പെയ്നിനെ കൊണ്ടുപോകുന്നത്. ഇപ്പോഴും പലസ്തീന് വേണ്ടി സംസാരിക്കാത്തവർ ഏത് പക്ഷമാണെന്ന് വ്യക്തമാക്കണം”- റഹിം പറഞ്ഞു.















