കൊൽക്കത്ത: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സമയത്ത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വെളിച്ചമെല്ലാം അണച്ച് ഇരുട്ടത്തിരുന്നാണ് പ്രതിഷേധിച്ചതെന്ന് റിപ്പോർട്ട്. തൃണമൂൽ നേതാവും രാജ്യസഭാ എംപിയുമായ സാഗരിക ഘോസെയാണ് ഇക്കാര്യം അറിയിച്ചത്. മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ എല്ലാ വെളിച്ചവും കെടുത്തി അന്ധകാരത്തിൽ ഇരിക്കുകയാണ് മമത ചെയ്തതെന്ന് സാഗരിക ഘോസെ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ല. അതിനാൽ നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയില്ലെന്നും ടിഎംസി നേതാവ് കൂട്ടിച്ചേർത്തു.

സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമ്പോൾ അത് ആഘോഷിച്ച എല്ലാവരും ഒരുകാര്യം അറിഞ്ഞോളൂ. രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയായ മമത നൽകുന്ന സന്ദേശമിതാണ്.. ജനങ്ങളാൽ നിരസിക്കപ്പെട്ട, ജനവിധി എതിരായ, ഒരു ‘പ്രധാനമന്ത്രി’ക്ക് വേണ്ടി ‘ആഘോഷം’ നടക്കുന്ന വേളയിൽ ലൈറ്റുകളെല്ലാം ഓഫാക്കി മമത ഇരുട്ടിൽ കഴിയുകയായിരുന്നു. വാരാണസിയിൽ ഏതാണ്ട് തോറ്റപോലെ തന്നെയാണ്, അയോദ്ധ്യയിലും തോറ്റു, രാജ്യം മുഴുവൻ പ്രചാരണം നടത്തിയിട്ടും കേവലഭൂരിപക്ഷം കിട്ടിയില്ല. മോദിയെ മാറ്റണം, പുതിയ നേതാവിനെ ബിജെപി തെരഞ്ഞെടുക്കണമെന്നും സാഗരിക ഘോസെ എക്സിൽ കുറിച്ചു.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ മൂന്നാം എൻഡിഎ സർക്കാർ അധികാരത്തിലേറിയത്. പ്രധാനമന്ത്രിയടക്കം 72 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 293 സീറ്റുകളായിരുന്നു ഇത്തവണ എൻഡിഎയ്‌ക്ക് ലഭിച്ചത്. സ്വതന്ത്രർ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ 300 കടന്നിരുന്നു. 240 സീറ്റുകൾ നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എൻഡിഎ സർക്കാർ പത്ത് വർഷം തുടർന്ന് ഭരിച്ചിട്ടും പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കാൻ കഴിയാതെ പോയത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.















