കോഴിക്കോട്: വയോധികയെ ഓട്ടോയിൽ നിന്ന് തള്ളിയിട്ട് സ്വർണമാല കവർന്ന് ഡ്രൈവർ കടന്നുകളഞ്ഞു. വയനാട് ഇരുളം സ്വദേശി ജോസഫീനയ്‌ക്കാണ് പരിക്കേറ്റത്. ട്രെയിൻ ഇറങ്ങി പുലർച്ചെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയപ്പോഴാണ് സംഭവം.
കായംകുളത്തെ രണ്ടാമത്തെ മകന്റെ വീട്ടിൽ പോയി തിരിച്ച് ജോസഫീന കോഴിക്കോട് ട്രെയിൻ ഇറങ്ങി. മഴയായതിനാൽ ഓട്ടോ വിളിച്ച് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. അത് വഴി വന്ന ഓട്ടോ നിർത്തിയപ്പോൾ ജോസഫീന കയറുകയും ചെയ്തു. എന്നാൽ ഏറെ നേരം കഴിഞ്ഞും കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്താത്തതിനെ തുടർന്ന് ഇയാളോട് വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തിയ ഡ്രൈവർ വയോധികയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിച്ചു. ചെറുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ജോസഫീനയെ ഓട്ടോയിൽ നിന്ന് തള്ളി താഴെയിട്ട് മാലയുമായി കടന്നുകളയുകയായിരുന്നു
ജോസഫീനയുടെ താടിയെല്ല് പൊട്ടുകയും, കൈമുട്ടിനും ചെവിക്കും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മഴയത്ത് രക്തംവാർന്ന് ഏറെ നേരം കിടക്കേണ്ടി വന്നതായും വഴിയിലൂടെ പോയവർ ആരും സഹായിച്ചില്ലെന്നും ജോസഫീന പറഞ്ഞു. തുടർന്ന് കൂടരഞ്ഞിയിലുള്ള സഹോദരന്റെ വീട്ടിലേക്ക് ബസ് കയറി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളാണ് വയോധികയെ പിന്നീട് ആശുപത്രിയിലെത്തിച്ചത്. ഓട്ടോ ഡ്രൈവറിനായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.














