ചെന്നൈ: നാനൂറോളം ഇഗ്വാനകളുമായി യാത്രക്കാരൻ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. ബാങ്കോക്കിൽ നിന്ന് ഇഗ്വാനകളെ കടത്തിയ ബെംഗളൂരു സ്വദേശിയാണ് കസ്റ്റംസിന്റെ പിടിയിലായത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ IV പ്രകാരം യാത്രക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
രണ്ട് പെട്ടികളിലായാണ് ഇഗ്വാനകളെ കടത്തിയത്. 230 പച്ച ഇഗ്വാനകൾ, 110 ഓറഞ്ച് ഇഗ്വാനകൾ, 55 നീല ഇഗ്വാനകൾ, ഏഴ് മഞ്ഞ ഇഗ്വാനകൾ എന്നിവയാണ് പിടികൂടിയത്. 70-ഓളം എണ്ണം ചത്തതായി വൃത്തങ്ങൾ അറിയിച്ചു. വിദേശ ജീവികളെ കടത്തിയതിന് ജാമ്യമില്ല വകുപ്പ് പ്രകാരം കസ്റ്റംസ് കേസെടുക്കുന്നത് ആദ്യമാണ്.
തായ് എയർവേയ്‌സ് വിമാനത്തിൽ രാത്രിയുടെ മറവിലാണ് 35-കാരൻ വന്യജീവികളെ കടത്തിയതെന്ന് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ (ഡബ്ല്യുസിസിബി) വൃത്തങ്ങൾ പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും ജന്തുജാലങ്ങളുടെയും (CITES) അന്താരാഷ്‌ട്ര വ്യാപാര വ്യവസ്ഥകൾ പ്രകാരമാണ് ജീവനുള്ള ഇഗ്വാനകളെ തായ്‌ലൻഡിലേക്ക് തിരിച്ചയച്ചു.
തായ്‌ലഡിൽ നിന്ന് ഇത്തരത്തിൽ കടത്തുന്ന ഇഗ്വാനകളെ ഓൺലൈൻ വവി വിൽക്കുകയാണ് ചെയ്യുന്നതെന്ന് ഇയാൾ പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. അവയുടെ വലുപ്പവും ഭംഗിയുമാണ് വിപണിയെ ആകർഷിക്കുന്നത്. മിക്കയിടങ്ങളിലും ഇഗ്വാനകളെ അരുമമൃഗമായി വളർത്തുന്നുണ്ട്.















