കൊൽക്കത്ത: അറസ്റ്റിലായ പാർട്ടി നേതാവ് ജയന്ത് സിംഗിനെ വിട്ടയച്ചില്ലെങ്കിൽ, തന്നെ വധിക്കുമെന്ന് ഫോൺ സന്ദേശം ലഭിച്ചതായി മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സൗഗത റോയ്. ബംഗാളിൽ നോർത്ത് 24 പർഗനാസ് ജില്ലയിലെ അരിയദഹയിൽ നിന്നുള്ള തൃണമൂൽ നേതാവാണ് ജയന്ത് സിംഗ്. കഴിഞ്ഞ മാസം അവസാനമുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യ പ്രതി കൂടിയാണ് ഇയാൾ.
ദം ദം ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് സൗഗത റോയ്. ജയന്ത് സിംഗിനെ വിട്ടയച്ചില്ലെങ്കിൽ തന്നെ കൊലപ്പെടുത്തുമെന്നാണ് അജ്ഞാത സന്ദേശം എത്തിയതെന്ന് സൗഗത റോയ് പറയുന്നു. ” അരിയദഹയിൽ എത്തിയാൽ എന്നെ കൊല്ലുമെന്നാണ് വിളിച്ചയാൾ പറഞ്ഞത്. രണ്ട് തവണയാണ് ഫോണിലേക്ക് ഭീഷണി സന്ദേശം എത്തിയത്. വിളിച്ചയാൾ മോശമായ രീതിയിൽ എന്നെ അധിക്ഷേപിക്കുകയായിരുന്നു. ഉടനെ തന്നെ ബരാക്പുർ പൊലീസ് കമ്മീഷണറെ വിളിച്ച് വിവരം അറിയിച്ചു. നമ്പർ ട്രാക്ക് ചെയ്ത് ആളെ കണ്ടെത്തണമെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായും” സൗഗത റോയ് പറയുന്നു.
കഴിഞ്ഞ മാസം 30ാം തിയതി കോളേജ് വിദ്യാർത്ഥിനിയേയും അമ്മയേയും ആക്രമിച്ച കേസിലാണ് ജയന്ത് സിംഗ് അറസ്റ്റിലാകുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ പൊലീസ് ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയും, ജയന്ത് സിംഗിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജയന്ത് സിംഗിന്റെ അനുയായികൾ ഉൾപ്പെടെ മൂന്ന് പേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.
2023ൽ തട്ടിപ്പ് കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. ഭാവിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തില്ലെന്ന ഉറപ്പിലാണ് അന്ന് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഈ വ്യവസ്ഥ ലംഘിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ മറ്റൊരു വകുപ്പ് കൂടി ചുമത്തിയിരുന്നു. അതേസമയം പാർട്ടിയുമായി ജയന്ത് സിംഗിനുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് അയാൾ വിട്ടു നിന്നിരുന്നുവെന്നായിരുന്നു സൗഗത റോയിയുടെ മറുപടി. തൃണമൂലിന് ഏതെങ്കിലും വിധത്തിൽ പരാതി ലഭിച്ചിരുന്നെങ്കിൽ അത് പാർട്ടിതലത്തിൽ അന്വേഷിക്കുമായിരുന്നുവെന്നും സൗഗത റോയ് പറയുന്നു.















