ബെംഗളൂരു: മണ്ണിന്റെ മക്കൾ വാദമുയർത്തി സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനം ജോലി സംവരണം ഉറപ്പുവരുത്തുന്ന ബില്ലിന് കർണ്ണാടക സർക്കാർ അംഗീകാരം നൽകി . തിങ്കളാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ‘കർണ്ണാടക സംസ്ഥാന തൊഴിൽ ബിൽ- 2024’ വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതോടെ ബിൽ നിയമമായി മാറും.
മലയാളികൾ ഉൾപ്പെടെ ദോഷകരമായി ബാധിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് കർണ്ണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളു എന്നാണ് പ്രധാന ശുപാർശ. പ്യൂൺ, സ്വീപ്പർ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിൽ ഉൾപ്പെടുന്നത്. ഒപ്പം മാനേജ്മെന്റ് ജോലികളിൽ 50 ശതമാനവും നോൺ മാനേജ്മെൻറ് 75 ശതമാനവും കന്നടക്കാരെ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതാണ് മലയാളികൾക്ക് കടുത്ത തിരിച്ചടിയാകാൻ പോകുന്നത്.
സംവരണ വിഭാഗത്തേയും ബില്ലിൽ കൃത്യമായി നിർവചിക്കുന്നുണ്ട്. കർണ്ണാടകയിൽ ജനിച്ച് 15 വർഷമായി സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയ വ്യക്തിയാകണം. കന്നഡ ഭാഷ എഴുതാനും വായിക്കാനും അറിയണം. തുടങ്ങി നിരവധി നിർവചനങ്ങളാണ് ബിൽ നൽകുന്നത്.
കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിനെതിരെ വ്യവസായ പ്രമുഖർ അടക്കം രംഗത്ത് വന്നു. പ്രതിഷേധത്തെ തുടർന്ന് ബില്ലിലെ വ്യവസ്ഥകൾ ഉയർത്തിക്കാട്ടി സിദ്ധരാമയ്യ എക്സിൽ പങ്കുവെച്ച പോസ്റ്റ് നീക്കം ചെയ്തു. ബയോകോൺ ചെയർപേഴ്സൺ കിരൺ മജുംദാർ ഷായാണ് തീരുമാനത്തോട് ആദ്യം പ്രതികരിച്ചത്. മാനേജ്മെന്റ് ജോലികളിൽ അടക്കം സംവരണം ഏർപ്പെടുത്തുന്നത് ടെക് വ്യവസായത്തിന് ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് നടപടിയാണ് കോൺഗ്രസ് സർക്കാരിൻറേതെന്ന് മണിപ്പാൽ ഗ്രൂപ്പ് ചെയർമാൻ മോഹൻദാസ് പൈ വിശേഷിപ്പിച്ചത്.
ബെംഗളൂരുവിലെ ടെക് മേഖലയിൽ നല്ലൊരു ശതമാനവും മലയാളികളാണ് ജോലി ചെയ്യുന്നത്. പ്രത്യേകിച്ചും മലബാർ മേഖലയിൽ നിന്നുള്ളവർ. ബിൽ നിയമമാകുന്നതോടെ സാമൂഹികമായും സാമ്പത്തികമായും വൻ തിരിച്ചടിയാണ് മേഖല നേരിടാൻ പോകുന്നത്.















