തൃശൂർ: ചേലക്കര മുളളൂർക്കരയിൽ സിപിഐ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ. സിപിഐ ലോക്കൽ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയുമുൾപ്പെടെയാണ് പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ എത്തിയത്. പ്രവർത്തകരുൾപ്പെടെയാണ് ബിജെപിയിലെത്തിയത്. കെ രാധാകൃഷ്ണൻ ലോക്‌സഭാംഗമായ ഒഴിവ് നികത്താൻ ചേലക്കര ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെയാണ് നിർണായക രാഷ്ട്രീയ നീക്കം.
ദേശീയ തലത്തിൽ നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മുള്ളൂർക്കരയിൽ സംഘടിപ്പിച്ച യോഗത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഇവരെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. കേരളത്തിലെ രാഷ്ടീയ മാറ്റത്തിന്റെ തുടക്കമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ കണ്ടതെന്നും അതിന്റെ തുടർച്ച ചേലക്കര ഉപതെരെഞ്ഞെടുപ്പിൽ കാണാമെന്നും അതിന്റെ സൂചനയാണ് ഇവിടെ കാണുന്നതെന്നും എം.ടി രമേശ് പറഞ്ഞു. 
സിപിഐ ലോക്കൽ സെക്രട്ടറിയായിരുന്ന വിജീഷ് അള്ളന്നൂർ, അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ഭാസ്‌ക്കരൻ, ലോക്കൽ കമ്മറ്റി അംഗം പ്രഭാകരൻ, ബ്രാഞ്ച് സെക്രട്ടറി ഗംഗാധരൻ, മണികണ്ഠൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ബിജെപിയിലെത്തിയത്.
നിലവിലെ സിപിഐ ഓഫീസും ഇനി ബിജെപി ഓഫീസ് ആയി പ്രവർത്തിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ് കുമാറും മണ്ഡലം പ്രസിഡന്റ് പി.ആർ രാജ്കുമാറും പറഞ്ഞു. ജില്ലാ ട്രഷറർ അനീഷ് മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്റ് ഐ.എൻ രാജേഷ്, ചേലക്കര മണ്ഡലം പ്രസിഡന്റ് പി.എസ് കണ്ണൻ എന്നിവർ സംസാരിച്ചു.















