ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ കേട്ട് ആരെങ്കിലും ഞെട്ടിയെന്ന് കേൾക്കുന്നതിലാണ് ഞെട്ടലെന്ന് നടി നൈല ഉഷ. സിനിമയിലേയ്‌ക്ക് ക്ഷണിക്കപ്പെടുന്നതും ഓഡിഷനിലൂടെ അവസരം ചോദിച്ചുവരുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഇങ്ങനെ വരുന്നവർക്കാണ് കൂടുതലും അഡ്‌ജസ്റ്റ്‌മെന്റ് ചോദ്യങ്ങൾ നേരിടേണ്ടി വരുന്നതെന്നും നൈല ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
അവസരത്തിനുവേണ്ടി ലൈംഗികമായി സമീപിച്ചതായി ആരും എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല, എന്നാൽ അങ്ങനെ സംഭവിക്കുന്നുണ്ട്. എന്റെ എല്ലാം സിനിമകളും ക്ഷണപ്രകാരമായിരുന്നു. അതിനാൽ തനിക്കുവേണ്ട എല്ലാ സൗകര്യങ്ങളും അണിയറ പ്രവർത്തകർ ചെയ്തുതന്നിട്ടുണ്ട്. അങ്ങനെയൊരു ആനുകൂല്യം എനിക്കുണ്ടായിരുന്നു.
നടൻ ജയസൂര്യ തന്റെ അടുത്ത സുഹത്താണെന്ന് നടി പറഞ്ഞു. അദ്ദേഹത്തോടൊപ്പം
അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു. ജയസൂര്യയ്‌ക്കെതിരെ വന്ന ലൈംഗിക പീഡനാരോപണം ശരിക്കും ഞെട്ടിച്ചു. അതിനുശേഷം അദ്ദേഹവുമായി സംസാരിച്ചിട്ടില്ല.
ഞെട്ടിച്ചുവെന്ന് പറയുമ്പോൾ ആരോപണം ഉന്നയിച്ച സ്ത്രീയെ അവിശ്വസിക്കുന്നുവെന്ന് അർത്ഥമില്ലെന്നും നൈല പറയുന്നു.















