ന്യൂഡൽഹി: 2,500 കോടി രൂപ ചെലവിൽ നാവികസേനയ്‌ക്കായി ആളില്ല അന്തർവാഹിനികൾക്ക് നിർമ്മിക്കാനുള്ള പദ്ധതികൾക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതിയുടെ ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ രാജ്യത്തെ കപ്പൽശാലകളിലാണ് നിർമാണം നടക്കുക. ഉയർന്ന പ്രഹരശേഷിയുള്ള എക്‌സ്‌ട്രാ ലാർജ് വിഭാഗത്തിൽ ഉൾപ്പെടുന്ന അന്തവാഹിനികൾക്ക്, ഉപരിതല കപ്പലുകളെയും ആക്രമിക്കാൻ സാധിക്കും.
മൈനുകൾ സ്ഥാപിക്കൽ, മൈൻ ക്ലിയറിംഗ് , നിരീക്ഷണം, ആയുധങ്ങൾ ക്യത്യസ്ഥാനത്തേക്ക് വിക്ഷേപിക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഒരേ സമയം നിർവഹിക്കാൻ കഴിയുന്ന തരത്തിലായിരിക്കും ഇതിന്റെ രൂപഘടന. തീരത്ത് നിന്ന് വളരെ ദൂരെ മണിക്കൂറുകളോളം വെള്ളത്തിനടിയിൽ കഴിയാനും ഇവയ്‌ക്ക് സാധിക്കും. ഡൈവർമാർക്ക് അതിജീവിക്കാൻ കഴിയാത്ത ആഴങ്ങളിൽപ്പോലും അന്തർവാഹികൾ പ്രവർത്തിക്കും. ഒന്നിലധികം ഓപ്പറേഷനുകൾ ഒരേസമയം നടത്താൻ ഇത് സേനയെ സഹായിക്കുമെന്ന് മുൻ നാവികസേനാ വൈസ് ചീഫ് വൈസ് അഡ്മിറൽ എസ്എൻ ഘോർമഡെ പറഞ്ഞു.
2035 ആകുമ്പോഴേക്കും 175 പടക്കപ്പലുകളുള്ള സുസജ്ജമായൊരു നാവികശക്തിയാവുക എന്ന ലക്ഷ്യമിട്ടാണ് ഇന്ത്യൻ നാവിക സേന മുന്നോട്ടു പോകുന്നത്. തദ്ദേശീയമായിത്തന്നെ പടക്കപ്പലുകൾ നിർമ്മിക്കുന്നതോടെ ഇക്കാര്യത്തിൽ നമുക്കിനി വിദേശ ശക്തികളെ ആശ്രയിക്കേണ്ടി വരില്ല. നിർമ്മാണത്തിലിരിക്കുന്ന 43 യുദ്ധക്കപ്പലുകളിൽ 41 എണ്ണവും ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യൻ ഷിപ്പ്‌യാർഡുകളിൽത്തന്നെയാണ് നിർമ്മിക്കുന്നത്.
7800 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള സമുദ്രാതിർത്തി സംരക്ഷിക്കുകയെന്ന വലിയ ദൗത്യമാണ് ഇന്ത്യൻ നാവിക സേനയ്‌ക്കുള്ളത്. ഇന്ത്യൻ മഹാ സമുദ്രത്തിലെ സുരക്ഷ മേൽ നോട്ടം മാത്രമല്ല, വർദ്ധിച്ചു വരുന്ന കടൽ വഴിയുള്ള മയക്കുമരുന്ന് കടത്ത്, സായുധ കൊള്ള, മനുഷ്യക്കടത്ത്, തീവ്രവാദം, കടൽക്കൊള്ള, കടലിലെ മറ്റ് ക്രിമിനൽ പ്രവൃത്തികൾ, അനധികൃത കുടിയേറ്റങ്ങൾ, അനധികൃത മൽസ്യ ബന്ധനം, പ്രകൃതിക്ഷോഭങ്ങൾ എന്നിവയൊക്കെ നേരിടുക എന്നത് ഇന്ത്യൻ നാവികസേനയുടെ ചുമതലകളാണിന്ന്.















