ന്യൂയോർക്ക്: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപിന് ഇറാനിൽ നിന്ന് വധഭീഷണിയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് മത്സരത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം രണ്ട് വട്ടം ട്രംപിന് നേരെ കൊലപാതക ശ്രമങ്ങൾ നടന്നിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇറാന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്നും, ഭീഷണിയെ സംബന്ധിച്ച് ട്രംപിന് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിക്കുന്ന സ്റ്റീവൻ ച്യുങ് പറയുന്നു.
നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിൽ നിന്നും ട്രംപിന് ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ടുണ്ടെന്നും, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതേ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ഇതേക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും സ്റ്റീവൻ പറയുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുകളാണ് ഉണ്ടാകുന്നതെന്നും സ്റ്റീവൻ പറയുന്നു.
ജൂലൈ 13നാണ് ട്രംപിന് നേരെ ആദ്യ വധശ്രമം ഉണ്ടായത്. പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ അക്രമി ട്രംപിന് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമി ഉതിർത്ത വെടി ട്രംപിന്റെ ചെവിയിൽ കൊള്ളുകയും ചെയ്തിരുന്നു. ഈ മാസം 15ാം തിയതിയാണ് രണ്ടാമതൊരു വധശ്രമം കൂടി ട്രംപിന് നേരെ ഉണ്ടാകുന്നത്. ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഗോൾഫ് ക്ലബ്ബിന് സമീപത്തായിരുന്നു സംഭവം. ഗോൾഫ് ക്ലബ്ബിന് പുറത്ത് നിന്ന് അകത്തേക്ക് വെടിയുതിർത്ത അക്രമിയെ ഉദ്യോഗസ്ഥർ പിടികൂടുകയും ചെയ്തിട്ടുണ്ട്.
അതേസമയം ട്രംപ് ശക്തനായ സ്ഥാനാർത്ഥി ആയതിനാലാണ് ഇത്തരത്തിൽ ട്രംപിനെ ആക്രമിക്കാൻ ഇറാൻ പദ്ധതി ഇടുന്നതെന്നും സ്റ്റീവൻ പറയുന്നു. ഭീകരർ ഉൾപ്പെട്ട ഇറാനിലെ ഭരണകൂടം ദുർബലയായ കമലാ ഹാരിസ് അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. ട്രംപിന്റെ നിശ്ചയദാർഢ്യത്തേയും ഉറച്ച തീരുമാനങ്ങളേയും അവർ ഭയക്കുകയാണ്. അമേരിക്കൻ ജനതയ്‌ക്ക് വേണ്ടി പോരാടുന്നതിൽ നിന്ന് അദ്ദേഹത്തെ തടയാൻ ഒന്നിനും സാധിക്കില്ലെന്നും സ്റ്റീവൻ പറയുന്നു.















