പാകിസ്താൻ ഉയർത്തിയ 106 റൺസ് വിജയലക്ഷ്യം ഒരോവർ ശേഷിക്കെ മറികടന്ന് ടീം ഇന്ത്യ ടി20 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി. നാല് വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് പെൺപടയുടെ കുതിപ്പ്.കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് നാലാം ഓവറിൽ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാനയെ (7) നഷ്ടമായെങ്കിലും ഷഫാലി വർമയുടെ (32) മിന്നലാക്രമണം കരുത്തായി.
ക്യാപ്റ്റൻ ഹർമനൊപ്പം ( 29* ) ജമൈമ റോഡ്രിഗസും (23) ക്രീസിൽ ഉറച്ച് നിന്ന് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ ഫാത്തിമ സനയുടെ 16-ാം ഓവർ വെല്ലുവിളിയായി. ജമൈമയെയും റിച്ചാ ഘോഷിനെ(0)യും തൊട്ടടുത്ത പന്തുകളിൽ പുറത്താക്കി അവർ ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ പിടിച്ചു നിന്ന ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും ദീപ്തി ശർമയും(7*) ചേർന്ന് അധികം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയ തീരം അടുപ്പിച്ചു. ഇതിനിടെ പരിക്കേറ്റ ഹർമന് കളം വിടേണ്ടിവന്നു. തുടർന്നെത്തിയ സജ്ന സജീവനാണ് നേരിട്ട ആദ്യ പന്തിൽ ഫോറടിച്ച് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. സാദിയ ഇഖ്ബാൽ, ഒമൈന സൊഹൈൽ എന്നിവർ ഒരോ വിക്കറ്റ് വീതം നേടിയപ്പോൾ ഫാത്തിമ സന രണ്ടുപേരെ പുറത്താക്കി.
ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് ഏറ്റ തോൽവി മറക്കാനും പാകിസ്താനെതിരെയുള്ള വിജയം ഇന്ത്യയെ സഹായിച്ചു. ഇനി ഗ്രൂപ്പിലെ ഓരോ മത്സരവും ഇന്ത്യക്ക് നിർണായകമാണ്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്നിരയെ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 105 റൺസിൽ ഒതുക്കിയിരുന്നു. പന്തെടുത്തവരെല്ലാം വിക്കറ്റെടുത്ത മത്സരത്തിൽ പാകിസ്താൻ ബാറ്റർമാർ വെള്ളം കുടിച്ചു. നിദാധർ (34 പന്തിൽ 28) ആണ് ടോപ് സ്കോറർ.
അഞ്ചുപേർ രണ്ടക്കം കാണാതെ കൂടാരം കയറി. 17 റൺസെടുത്ത ഓപ്പണർ മുനീബ അലിയാണ് മറ്റൊരു ടോപ്സ്കോറർ. മൂന്നു വിക്കറ്റെടുത്ത അരുന്ധതി റെഡ്ഡിയാണ് പാകിസ്താനെ കൂടുതൽ വെള്ളം കുടിപ്പിച്ചത്. ദീപ്തി ശർമ, രേണുക സിംഗ്, മലയാളി താരം ആശ ശോഭന എന്നിവർ ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ ശ്രേയങ്കാ പാട്ടീൽ രണ്ടുവിക്കറ്റ് പിഴുതു.















