കാട്ടാക്കട: ആർഎസ്എസിൽ പ്രവർത്തിക്കാൻ അംഗത്വമല്ല ആത്മസമർപ്പണമാണ് അടിസ്ഥാനപരമായി ആവശ്യമെന്ന് കളളിക്കാട് മായം സെന്റ് മേരീസ് കത്തോലിക്കാ ചർച്ച് വികാരി ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം. ആർഎസ്എസ് കാട്ടാക്കട ഖണ്ഡിന്റെ നേതൃത്വത്തിൽ നടന്ന വിജയദശമി മഹോത്സവത്തിൽ അദ്ധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആർഎസ്എസിന്റെ നിലപാടുകൾനൻമയെ പോഷിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആത്മസമർപ്പണത്തോടെ തങ്ങളുടെ ഗുരുനാഥൻ തുടങ്ങിയ പ്രസ്ഥാനത്തെ വളർത്തിവലുതാക്കാൻ ഡോ. കേശവ് ബലിറാം ഹെഗ്‌ഡേവാറിനൊപ്പം ഉണ്ടായിരുന്നവർ പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് നിങ്ങൾ എന്റെ മുൻപിലിരിക്കുന്നത്. സ്ഥാപകന്റെ ഒപ്പമുണ്ടായിരുന്നവരുടെ ആത്മസമർപ്പണമാണ് ഇവിടെ കാണാൻ കഴിയുന്നത്. ഈശോ തന്റെ 12 ശിഷ്യൻമാരെ കൂടെ കൊണ്ടുനടന്നു. പന്ത്രണ്ടാമൻ ഒറ്റുകൊടുത്തെങ്കിലും ബാക്കി 11 പേർ ഈശോയുടെ മരണശേഷം ശക്തിപ്രാപിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിൽ പോയി ക്രൈസ്തവ മതം പ്രചരിപ്പിക്കുകയായിരുന്നു.
ഇങ്ങനെയുളള സംഘങ്ങളിൽ ചെറുപ്പം മുതൽ അംഗങ്ങളായി ആത്മനിയന്ത്രണത്തോടെയും അച്ചടക്കത്തോടെയും നിഷ്ഠയോടെ ജീവിക്കുന്ന മക്കൾ നാടിനും വീടിനും ദോഷമായത് നടത്തില്ല. വീട്ടിൽ അച്ചടക്കത്തോടെ കുട്ടികളെ വളർത്തിയെടുക്കാൻ മാതാപിതാക്കൾ പരാജയപ്പെടുന്ന ഈ സാഹചര്യത്തിൽ ആർഎസ്എസ് പോലുളള സംഘടനകൾ നടത്തുന്ന പ്രവർത്തന ശ്ലാഘനീയമാണ്. കായികശേഷി വർദ്ധിപ്പിക്കുകയും യോഗയിലൂടെ അവനവനെ കണ്ടെത്താനും തിരിച്ചറിയാനും ധ്യാനത്തിലേക്ക് നയിക്കപ്പെടുന്ന ചിന്തകൾ നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നതുമൊക്കെ ശ്ലാഘനീയമാണെന്ന് ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം പറഞ്ഞു.
മറ്റുളളവരുടെ വിമർശനങ്ങൾ പോസിറ്റീവായി കാണുന്ന അവസ്ഥയിലേക്ക് കടന്നുവരണം. പ്രവർത്തനങ്ങൾ വിലയിരുത്തണം. പോരായ്മകൾ ഉണ്ടാകും, കാരണം മനുഷ്യരാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്. എല്ലാവരെയും ഒന്നിപ്പിച്ച് കൊണ്ടുപോകേണ്ട ഉത്തരവാദിത്വമാണ് ആർഎസ്എസിനുളളത്.
അനീതി കാണുമ്പോൾ അതിനെ ശക്തമായി എതിർക്കാൻ നമുക്ക് സാധിക്കണം. അനീതിക്ക് രണ്ട് രീതിയിലുളള അർത്ഥം കൊടുക്കാറുണ്ട്. ഓരോരുത്തർക്കും അവകാശപ്പെട്ടത് കൊടുക്കുകയെന്നതാണ് യഥാർത്ഥത്തിൽ നീതി. അത് സാധ്യമാകുന്നില്ലെങ്കിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണെങ്കിൽ ചോദ്യം ചെയ്യപ്പെടണം, സംസാരിക്കേണ്ടതാണെങ്കിൽ സംസാരിക്കണം. ആർഎസ്എസിന്റെ നിലപാടും അങ്ങനെയാണെന്ന് ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം പറഞ്ഞു.















