ഹൈദരാബാദ്: തെരഞ്ഞെടുപ്പ് ചട്ടലംഘനക്കേസിൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയെ സമീപിച്ച് ടോളിവുഡ് സൂപ്പർസ്റ്റാർ അല്ലു അർജുനും മുൻ MLA ശിൽപ രവിചന്ദ്ര കിഷോർ റെഡ്ഡിയും. തെരഞ്ഞെടുപ്പ് സമയത്ത് നന്ദ്യാലിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
രവിചന്ദ്രയെ പിന്തുണയ്‌ക്കുന്ന റാലിയിൽ താരം അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത് അനിയന്ത്രിത ജനത്തിരക്കിന് കാരണമായിരുന്നു. ഈ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് പ്രോട്ടോക്കോളിന്റെ ലംഘനത്തിന് അല്ലു അർജുനെതിരെയും രവിചന്ദ്രയ്‌ക്കെതിരെയും കേസ് എടുത്തത്.
ഒരു പൊതുപ്രവർത്തകന്റെ ചിട്ടകൾ പാലിക്കാത്തതിനും അതുവഴി കലാപ സാഹചര്യമുണ്ടാക്കിയതിനുമാണ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അല്ലു അർജുനും ശിൽപ രവിചന്ദ്രയും തിരഞ്ഞെടുപ്പ് ചട്ടവും ആന്ധ്രാപ്രദേശ് പൊലീസ് നിയമത്തിലെ വകുപ്പുകളും ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. ഒരു തിരഞ്ഞെടുപ്പ് പരിപാടിയിൽ മതിയായ അനുമതിയില്ലാതെ വൻ ജനക്കൂട്ടത്തെ സൃഷ്ടിച്ചുവെന്നും എഫ്‌ഐആറിൽ ആരോപിക്കുന്നു.
കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയാണ് താരം ഹൈക്കോടതിയിലെത്തിയിരിക്കുന്നത്. പ്രധാന ഹർജിക്ക് പുറമെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് ഒരു ഇടക്കാല ഹർജിയും അല്ലു അർജുൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഹർജി സ്വീകരിച്ച ആന്ധ്രാപ്രദേശ് ഹൈക്കോടതി കേസ് നാളെ പരിഗണിച്ചേക്കും.















