ടെൽഅവീവ്: യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടായില്ലെങ്കിൽ ബന്ദികളായവരെ ഒരിക്കലും വിട്ടുനൽകില്ലെന്ന് ഭീഷണി മുഴക്കി ഹമാസ്. തടവുകാർ ആക്കിയവരെ വിട്ടുനൽകിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഉണ്ടാക്കില്ലെന്നും ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ പറയുന്നു. അൽ-അഖ്‌സയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്.
യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും, ബന്ദികളെ വിട്ടുനൽകുക എന്നത് അതിന് ശേഷമുള്ള കാര്യമാണെന്നുമാണ് ഖലീൽ അൽ ഹയ്യ പറയുന്നത്. ” ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേൽ തയ്യാറായില്ലെങ്കിൽ പിന്നെ എന്തിനാണ് ബന്ദികൾ ആയവരെ വിട്ടുനൽകുന്നത്. മധ്യസ്ഥ ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്. അത് തുടരട്ടെ എന്ന അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. ചർച്ചകളിലെ പുരോഗതി തടസ്സപ്പെടുത്തുന്നത് നെതന്യാഹുവാണെന്നും” അൽ ഹയ്യ ആരോപിച്ചു.
യുദ്ധം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കിൽ ഹമാസ് ഇനി ഒരിക്കലും പാലസ്തീൻ ഭരിക്കാൻ ബാക്കി ഉണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം ഗാസയിൽ നടത്തിയ സന്ദർശനത്തിനിടെ നെതന്യാഹു പറഞ്ഞത്. കരയുദ്ധത്തിലെ വിവരങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഗാസയിൽ സന്ദർശനം നടത്തിയത്. പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഹമാസിനെ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യുമെന്നും, ഭീകരസംഘടനയുടെ സൈനിക ശേഷി പൂർണമായി നശിപ്പിച്ചെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.















