ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ അമേരിക്കൻ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തിയ രാഹുലിന് മറുപടിയുമായി ബിജെപി വക്താവ് സാംബിത് പത്ര. അമേരിക്കയുടെ കുറ്റപത്രത്തിൽ പരാമർശിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളെല്ലാം ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്നതാണെന്ന് രാഹുലിനെ സാംബിത് പത്ര ഓർമിപ്പിച്ചു.
സൗരോർജ പദ്ധതിക്കായി അമേരിക്കയുടെ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികളുടെ കൈക്കൂലി നൽകി അദാനി ഗ്രൂപ്പ് ലാഭമുണ്ടാക്കിയെന്നും യുഎസിലെ നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചത് ഇത്തരത്തിൽ കള്ളം പറഞ്ഞിട്ടാണെന്നുമാണ് അദാനി ഗ്രൂപ്പിനെതിരായ ആരോപണം. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണമുന്നയിച്ച് രാഹുൽ രംഗത്തെത്തിയിരുന്നു. അദാനിയെ സംരക്ഷിക്കുന്നതും സഹായിക്കുന്നതും മോദിയാണെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇതിനാണ് ബിജെപി മറുപടി നൽകിയത്.
യുഎസ് കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്ന നാല് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്ലെന്ന് സാംബിത് പത്ര രാഹുലിനോട് പറഞ്ഞു. അമേരിക്കയുടെ ആരോപണപ്രകാരം ഈ നാല് സംസ്ഥാനങ്ങളിലെ സർക്കാരുകൾ അദാനിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്തെന്നാണ് ആരോപിക്കുന്നത്.
2021-2023 കാലയളവിൽ സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളുമായി കരാർ ഉറപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അദാനി ഗ്രൂപ്പ് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് യുഎസ് കുറ്റപത്രം. ഒഡിഷ (നവീൻ പട്നായിക്കിന്റെ ബിജെഡി ഭരിച്ചിരുന്നു), തമിഴ്നാട് (ഡിഎംകെ ഭരണം), ഛത്തീസ്ഗഡ് (കോൺഗ്രസ് ഭരിച്ചിരുന്നു), ജമ്മുകശ്മീർ, ആന്ധ്രാപ്രദേശ് (ജഗൻ മോഹൻ റെഡ്ഡിയുടെ YSR കോൺഗ്രസ് ഭരിച്ചിരുന്നു) എന്നീ സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്നാണ് അമേരിക്കയുടെ കുറ്റപത്രം. അതിനാൽ അമേരിക്കയുടെ ആരോപണത്തിന് ബിജെപിയെ അനാവശ്യമായി പഴിക്കേണ്ടതില്ലെന്ന് സാംബിത് പത്ര വ്യക്തമാക്കി.
ഗൗതം അദാനിയും മരുമകനും അടക്കം എട്ടു പേർക്കെതിരെയാണ് അമേരിക്കൻ അന്വേഷണ ഏജൻസിയായ FBIയുടെ കുറ്റപത്രം. ആന്ധ്രാപ്രദേശിൽ ഭരണത്തിന് നേതൃത്വം നൽകിയ ഉന്നതന് 1,750 കോടിയുടെ കൈക്കൂലി ഗൗതം അദാനി നേരിട്ട് കണ്ട് ഉറപ്പിച്ചുവെന്നും ഒഡിഷ, തമിഴ്നാട്, ഛത്തീസ്ഗഡ്, ജമ്മുകശ്മീർ തുടങ്ങിയ സർക്കാരുകൾക്ക് കൈക്കൂലി വാഗ്ദാനം ചെയ്തെന്നുമാണ് കേസ്. അദാനി ഗ്രീൻ ഡയറക്ടർമാർക്കെതിരെ യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസ്, യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ എന്നീ സ്ഥാപനങ്ങളാണ് ആരോപണം ഉന്നയിച്ചത്.
അമേരിക്കയുടെ ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് പുറത്തിറക്കി. കുറ്റപത്രത്തിലേത് ആരോപണങ്ങളാണെന്നും തെളിയിക്കുന്നതുവരെ നിരപരാധികളായി കണക്കാക്കണമെന്നും അദാനി ഗ്രൂപ്പ് ഇറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു. യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസ് പ്രസ്താവിച്ചതുപോലെ, കുറ്റപത്രത്തിലെ ആരോപണങ്ങൾ വെറും ആരോപണങ്ങൾ മാത്രമാണെന്നും, കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധികളായി കണക്കാക്കപ്പെടുന്നതായും, സാധ്യമായ എല്ലാ നിയമവഴികളും തേടുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.















