ഡൽഹി: നൈറ്റ് പട്രോളിംഗിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു. ഡൽഹിയിലെ ഗോവിന്ദ്പുരിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ കോൺസ്റ്റബിൾ കിരൺ പാലാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമനായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പുലർച്ചെയാണ് സംഭവം നടന്നത്.
പ്രതികൾ ലഹരിക്കടിമകളാണെന്നും ഇവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നും പൊലീസ് അറിയിച്ചു. മോഷണം നടത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. പുലർച്ചെ 5.30-ന് ബൈക്കിൽ ചുറ്റിത്തിരിയുന്നത് കണ്ട് സംശയം തോന്നിയാണ് കിരൺ പാൽ യുവാക്കളെ ചോദ്യം ചെയ്തത്. എന്നാൽ ഉദ്യോഗസ്ഥനെ കണ്ടതോടെ പ്രതികൾ കല്ലെറിയുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ കിരൺ പാൽ യുവാക്കളുടെ ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. ഇതിൽ പ്രകോപിതനായ പ്രതികളിലൊരാൾ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
കിരൺ പാലിന്റെ നെഞ്ചിലും വയറിലും ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വർഷം മാർച്ചിലാണ് കിരൺ പാൽ ഗോവിന്ദ്പുരി പൊലീസ് സ്റ്റേഷനിൽ സ്ഥലം മാറി വന്നത്.
സെപ്തംബർ 29-ന് ഡൽഹിയിലെ നംഗ്ലോയിൽ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത കോൺസ്റ്റബിളിനെ കാറിലെത്തിയ സംഘം കൊലപ്പെടുത്തിയിരുന്നു.















