ലക്നൗ: സംഭാൽ വിഷയത്തിൽ നിയമസഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭാലിലെ സത്യങ്ങൾ മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രതിപക്ഷത്തെ ഉന്നമിട്ട് അദ്ദേഹം വിമർശിച്ചു. വെള്ളിയാഴ്ച ദിവസത്തെ പ്രാർത്ഥനയ്‌ക്കിടെ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് സംഭാലിലെ അന്തരീക്ഷം മോശമാകാൻ കാരണമെന്നും അദ്ദേഹം തുറന്നടിച്ചു.
സംഭാലിലെ കലാപങ്ങളുടെ ചരിത്രം 1947 മുതലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. 1974-ൽ 184 ഹിന്ദുക്കളെ ചുട്ടുകൊല്ലുന്നു. ഇതുവരെ 209 ഹിന്ദുക്കളാണ് മരിച്ചത്. കല്ലെറിഞ്ഞും മറ്റും പ്രകോപനങ്ങൾ സൃഷ്ടിക്കുന്നവർ ആരാണെങ്കിലും അവരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം 2017 മുതൽ ഉത്തർപ്രദേശിൽ വർഗീയ കലാപങ്ങളിൽ 97 മുതൽ 99 ശതമാനം വരെ കുറവുണ്ടായതായി യുപി മുഖ്യമന്ത്രി പറഞ്ഞു. 2017-ന് ശേഷം സംസ്ഥാനത്ത് വർഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ അതിന് മുൻപുള്ള വർഷങ്ങളിൽ 815 വർഗീയ കലാപങ്ങളാണ് ഉണ്ടായതെന്നും ഇതിൽ 192 പേർ കൊല്ലപ്പെട്ടതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കോടതി ഉത്തരവിട്ട ജുമാ മസ്ജിദിന്റെ സർവേയ്‌ക്കിടെ സംഭാലിൽ വൻതോതിലുള്ള ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. അക്രമം നടത്താൻ സമീപ പ്രദേശങ്ങളിലെ മദ്രസ വിദ്യാർത്ഥികളെ ആൾക്കൂട്ടത്തിനൊപ്പം ചേരാൻ വിളിച്ചെന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ പുറത്തുവന്നിരുന്നു. അയൽ ജില്ലകളിലെ മദ്രസ വിദ്യാർത്ഥികളോടാണ് പങ്കുച്ചേരാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭാലിൽ അക്രമങ്ങൾ നടത്തുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും പൊലീസ് നൽകുന്നുണ്ട്.
അതിനിടെ ഇന്ന് സർവേ നടക്കുന്ന ക്ഷേത്രത്തിന് സമീപത്തെ കിണറിൽ നിന്ന് മൂന്ന് വിഗ്രഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു. സ്ഥലത്ത് ഖനനം പുരോഗമിക്കുകയാണ്.















