ന്യൂഡൽഹി: വിശ്വഗുരു സ്വാമി വിവേകാനന്ദന്റെ ജന്മദിനം വിപുലമായി ആഘോഷിച്ച് എബിവിപി. ആഘോഷത്തിന്റെ ഭാഗമായി ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് സേവന പ്രവർത്തനങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു. വേദാന്ത ദർശനത്തെ ലോകം മുഴുവൻ പ്രചരിപ്പിച്ച സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജന ദിനമായാണ് ഭാരതത്തിൽ ആഘോഷിക്കുന്നത്.
ഭാരതത്തിന്റെ സനാതന സംസ്‌കൃതിയെ പരിരക്ഷിക്കുന്നതിലും ആത്മീയ രംഗത്തിന്റെ പുനരുജ്ജീവനത്തിനും സ്തുത്യർഹവും അനിർവചനീയവുമായ സംഭാവനകൾ നൽകിയ യുഗ പുരുഷനാണ് വിവേകാനന്ദൻ എന്നും ഭാരതത്തെ വിശ്വ ഗുരുവാക്കി മാറ്റാൻ അദ്ദേഹത്തിന്റെ ആദർശങ്ങൾ പിന്തുടരേണ്ടത് അത്യന്താപേക്ഷിതമാണ് എന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോക്ടർ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു

ഡൽഹി സർവ്വകലാശാല, ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല, ജെ.എൻ.യു എന്നിവിടങ്ങളിൽ നൂറുകണക്കിന് വിദ്യാർഥികൾ ആഘോഷത്തിൽ പങ്കാളികളായി. സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തെരുവോരങ്ങളിലെ അശരണരായ വയോജനങ്ങൾക്ക് ഭക്ഷണപ്പൊതി എത്തിച്ചുകൊടുത്തും മെഡിവിഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചും വിവേകാനന്ദ ആദർശങ്ങൾ പ്രായോഗികമായി പിന്തുടരുന്ന സന്ദേശമാണ് എബിവിപി പകർന്നു നൽകിയത്.















