ന്യൂഡൽഹി: ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് നേരിട്ട ദുരിതങ്ങൾ വിവരിക്കുന്ന ഷെയ്ഖ് ഹസീനയുടെ ശബ്ദ രേഖ പുറത്ത്. താനും സഹോദരിയും ജീവനോടെ രക്ഷപ്പെട്ടതിനെ കുറിച്ചാണ് വിറയാർന്ന ശബ്ദത്തിൽ ഹസീന പറയുന്നത്. അവാമി ലീഗാണ് ശബ്ദ സന്ദേശം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. തന്നെ കൊല്ലാൻ രാഷ്‌ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തിയെന്നും 77 കാരിയായ ഹസീന ആരോപിച്ചു.
പ്രധാനമന്ത്രി പദം ഒഴിഞ്ഞതിന് പിന്നാലെ സഹോദരി രഹനയ്‌ക്കൊപ്പാണ് ഹസീന ഇന്ത്യയിൽ എത്തിയത്. ജനക്കൂട്ടം ബംഗ്ലാവിൽ കടന്നു കയറുന്നതിന് തൊട്ടുമുമ്പായിരുന്നു പലായനം. പിന്നാലെ ജനക്കൂട്ടം ബംഗ്ലാവ് കൊള്ളയടിക്കുന്ന ദൃശ്യങ്ങൽ പുറത്ത് വന്നിരുന്നു.
“വെറും 20-25 മിനിറ്റാണ് ആകെ ഉണ്ടായിരുന്നത്. കോഡ്ലിപ്പാറയിലെ ബോംബാക്രണത്തെ അതിജീവിച്ചു, ഓഗസ്റ്റ് 5 ന്റെ കൊലപാതക ശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു. എല്ലായിടത്തും അള്ളാഹുവിന്റെ കരങ്ങളുണ്ടായിരുന്നു, ബംഗ്ല ഭാഷയിൽ ഹസീന പറഞ്ഞു. 2004 ആഗസ്ത് 21-ലെ കോഡ്ലിപ്പാറ ഗ്രനേഡ് ആക്രമണത്തിൽ നിന്ന് തലനാരിഴ്‌ക്കാണ് ഹസീന രക്ഷപ്പെട്ടത്. 24 പേരാണ് സ്ഫോടനത്തിൽ മരിച്ചത്.
തന്നെ കൊലപ്പെടുത്താനുള്ള എതിരാളികളുടെ ഗൂഢാലോചന ലോകം കണ്ടതാണെന്നും ഹസീന പറഞ്ഞു. എന്റെ നാടും വീടും നഷ്ടമായി എല്ലാം കത്തിനശിച്ചു, ജീവിതം ദുരിത പൂർണ്ണമായി പൊട്ടിക്കരഞ്ഞുകൊണ്ട് മുൻ പ്രധാനമന്ത്രി പറഞ്ഞു.
അടുത്തിടെ ഹസീനയെ കൈമാറാൻ ബംഗ്ലാദേശ് ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. നയതന്ത്ര കുറിപ്പ് ലഭിച്ചതായി വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ബംഗ്ലാദേശിന് മറുപടിയൊന്നും ഇന്ത്യ നൽകിയിട്ടില്ലെന്ന് മാത്രമല്ല ഹസീനയുടെ വിസാ കാലാവധി നീട്ടുകയും ചെയ്തു.















