ന്യൂയോർക്ക്: ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന ട്രംപിന്റെ (Donald Trump) ഉത്തരവിന് സ്റ്റേ. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് സ്റ്റേ പ്രഖ്യാപിച്ചത്. 14 ദിവസത്തേക്ക് തുടർനടപടികൾ സ്റ്റേ ചെയ്തതായി അറിയിച്ച ജഡ്ജ് ജോൺ കോഗ്നോർ, ട്രംപിന്റെ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് അഭിപ്രായപ്പെട്ടു.
അമേരിക്കയിൽ ജനിക്കുന്ന എല്ലാവർക്കും ലഭിക്കുന്ന സ്വഭാവിക ജന്മാവകാശ പൗരത്വം (Automatic Birthright Citizenship) റദ്ദാക്കുന്നതിനായുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഡോണൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു. പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഒപ്പുവച്ച 28 പ്രധാന ഉത്തരവുകളിൽ ഒന്നായിരുന്നു ഇത്. ഉത്തരവുപ്രകാരം അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുട്ടികൾക്കും, അമേരിക്കൻ പൗരത്വമില്ലാത്ത ദമ്പതികൾക്ക് ജനിക്കുന്ന മക്കൾക്കും പൗരത്വം ലഭിക്കില്ല.
എന്നാൽ ഡെമോക്രാറ്റിക് നേതൃത്വം ഭരിക്കുന്ന നാല് യുഎസ് സംസ്ഥാനങ്ങളും സിവിൽ റൈറ്റ് ഗ്രൂപ്പുകളും റിപ്പബ്ലിക്കനായ ട്രംപിനെതിരെ രംഗത്തുവന്നിരുന്നു. തുടർന്നാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ട്രംപിന്റെ ഉത്തരവിന് താത്കാലിക സ്റ്റേ പ്രഖ്യാപിച്ചത്.
ട്രംപിന്റെ ഉത്തരവനുസരിച്ച് ഫെബ്രുവരി 20ന് ശേഷം അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശപൗരത്വം ലഭിക്കില്ല. മാതാപിതാക്കളിൽ ഒരാൾക്കെങ്കിലും അമേരിക്കൻ പൗരത്വമുണ്ടെങ്കിൽ മാത്രമേ കുട്ടികൾക്ക് ജന്മാവകാശ പൗരത്വം നേടാനാകൂവെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
ഡെമോക്രാറ്റുകൾ ഭരിക്കുന്ന വാഷിംഗ്ടൺ, അരിസോണ, ഇല്ലിനോയ്സ്, ഒറീഗൺ എന്നീ സംസ്ഥാനങ്ങളാണ് ട്രംപിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതിയെ ലംഘിക്കുന്ന ഉത്തരവാണ് ട്രംപ് ഒപ്പുവച്ചതെന്ന് ഡെമോക്രാറ്റുകൾ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിൽ ജനിക്കുന്ന ആർക്കും അമേരിക്കൻ പൗരത്വം നൽകുന്നതിനുള്ള വ്യവസ്ഥയാണ് 14-ാം ഭേദഗതി.















