എറണാകുളം: ഫ്ലാറ്റിൽ നിന്ന് ചാടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ന്യായീകരണവുമായി സ്കൂൾ അധികൃതർ. ആത്മഹത്യയ്‌ക്ക് കാരണം സ്കൂളിലെ പ്രശ്നങ്ങളല്ലെന്ന് ഗ്ലോബൽ പബ്ലിക് സ്കൂളിലെ അധികൃതർ അറിയിച്ചു. മിഹിറിന്റെ രക്ഷിതാക്കൾക്ക് അയച്ച കത്തിലാണ് അധികൃതരുടെ വിശദീകരണം.
സ്കൂളിൽ റാഗിംഗ് നടന്നതായുള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് വിദ്യാർത്ഥികളോ അദ്ധ്യാപകരോ മൊഴി നൽകിയിട്ടില്ലെന്നും അധികൃതർ പറയുന്നു. സംഭവത്തിൽ നടപടി എടുക്കണമെങ്കിൽ എന്തെങ്കിലും തരത്തിലുള്ള തെളിവുകളോ മൊഴികളോ ആവശ്യമാണെന്നാണ് സ്കൂൾ അധികൃതരുടെ വാദം.
വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് ശേഷം മാത്രമാണ് റാഗിംഗ് നടന്നുവെന്ന് കാണിച്ച് രക്ഷിതാക്കൾ പരാതി നൽകിയത്. സ്കൂൾ അധികൃതർക്ക് ലഭിച്ച പരാതി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിന് കൈമാറിയിരുന്നു.
രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും ആരോപണ വിധേയരായ വിദ്യാർത്ഥികളിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. എന്നാൽ ഈ മൊഴികളിലൊന്നും മിഹിർ റാഗിംഗിന് ഇരയായതായി തെളിഞ്ഞിട്ടില്ല. ജനുവരി 15-നാണ് ഫ്ലാറ്റിൽ നിന്ന് ചാടി മിഹിർ ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. മിഹിർ മറ്റ് കുട്ടികളിൽ നിന്ന് ക്രൂരമായ പീഡനം അനുഭവിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു.















