എറണാകുളം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കും ഹൈക്കോടതി നോട്ടീസ്. അന്വേഷണം സിബിഐയ്‌ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകൻ എം ആർ അജയൻ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതി നടപടി. മെയ് 27-ന് ഹർജി വീണ്ടും പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട് കക്ഷിചേർത്തിട്ടുള്ള മുഴുവൻ പേർക്കും നോട്ടീസ് അയയ്‌ക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്ന മുഴുവൻ ആളുകളുടെയും വിശദാംശങ്ങൾ കൈമാറാൻ കോടതി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെയും മകളെയും കൂടാതെ സിഎം ആർഎൽ കമ്പനി തുടങ്ങിയ 20 ഓളം പേരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയത്. ആദായനികുതി വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. അതേസമയം, മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിലെ തുടർനടപടികൾ തത്കാലത്തേക്ക് ഹൈക്കോടതി തടഞ്ഞു.















