ഹൈദരാബാദ്: കർഷകത്തൊഴിലാളിയായ പിതാവ് ബിഎംഡബ്ല്യു കാർ വാങ്ങി നൽകാൻ വിസമ്മതിച്ചതിൽ മനംനൊന്ത് തെലങ്കാനയിൽ ഒരാൾ ജീവനൊടുക്കി. മേഡക് ജില്ലയിൽ ജഗദേവ്പൂരിലെ ചട്‌ലപള്ളി ഗ്രാമത്തിലെ ബൊമ്മ ജോണി എന്ന 21 കാരനാണ് മരിച്ചത്. മെയ് 31 നാണ് സംഭവം.
പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം പഠനം നിർത്തിയ ബൊമ്മ ജോണി അന്നുമുതൽ വെറുതെ ഇരിക്കുകയായിരുന്നുവെന്നും പിതാവ് കങ്കയ്യ തന്റെ കൃഷിഭൂമിയിൽ കൃഷി ചെയ്താണ് ഉപജീവനം കണ്ടെത്തിയിരുന്നതെന്നും ജഗദേവ്പൂർ സബ് ഇൻസ്പെക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പിന്നീട്, ഒരു ബിഎംഡബ്ല്യു കാർ വാങ്ങാണമെന്ന് അയാൾ അച്ഛനെ നിർബന്ധിക്കാൻ തുടങ്ങി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ബിഎംഡബ്ല്യു കാർ വാങ്ങാൻ കഴിയില്ലെന്ന് അച്ഛൻ കങ്കയ്യ പറഞ്ഞെങ്കിലും ജോണി വഴങ്ങിയില്ല. സമ്മർദ്ദം സഹിക്കവയ്യാതെ കങ്കയ്യ തന്റെ മകന് ബിഎംഡബ്ല്യു കാറിന് പകരം മാരുതി ഡിസയർ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ ജോണി അതിനു വഴങ്ങിയില്ല. പുതിയൊരു വീട് പണിയാനും രാജകീയ ജീവിതം നയിക്കാനും കങ്കയ്യയുടെ മേൽ അയാൾ കൂടുതൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങി.
കങ്കയ്യ മകന്റെ ആവശ്യം പൂർണ്ണമായും നിരസിച്ചതോടെ ജോണി കൃഷിയിടത്തിൽ പോയി കീടനാശിനി കഴിച്ചു. അതിനു ശേഷം വീട്ടിലേക്ക് മടങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷം ജോണി ബോധരഹിതനായി വീണു. കുടുംബാംഗങ്ങൾ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.















