കിരീടമോഹവുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിങ്‌സും കൊമ്പുകോർക്കുമ്പോൾ 2025 ഐപിഎൽ കലാശക്കൊട്ടിന് മണിക്കൂറുകൾ മാത്രം. എന്നാൽ മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മഴപ്പേടി ഒഴിഞ്ഞിട്ടില്ല. മത്സരദിവസം വൈകീട്ട് ചെറിയ ചാറ്റൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ.
എന്നാൽ മഴ ശക്തിപ്രാപിക്കാനുള്ള സാധ്യതയും കാലാവസ്ഥാവകുപ്പ് തള്ളിക്കളയുന്നില്ല. അഹമ്മദാബാദിൽ നടന്ന മുംബൈ-പഞ്ചാബ് ക്വാളിഫയർ-2 മത്സരവും മഴ തടസപ്പെടുത്തിയിരുന്നു. അതിനാൽ ഫൈനലിലും മഴ വില്ലനാകുമോയെന്ന ആശങ്ക ഇരുടീമുകൾക്കും നിലനിൽക്കുന്നുണ്ട്.
ക്വാളിഫയർ 1, ക്വാളിഫയർ 2, എലിമിനേറ്റർ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ബിസിസിഐ ഐപിഎൽ ഫൈനലിനായി ഒരു റിസർവ് ദിനം നിശ്ചയിച്ചിട്ടുണ്ട്. മഴ കാരണം ചൊവ്വാഴ്ച മത്സരം സാധ്യമല്ലെങ്കിൽ, ബുധനാഴ്ച (ജൂൺ 4) മത്സരം പൂർത്തിയാക്കും. ഇനി റിസർവ് ദിനത്തിലും മഴപെയ്യുകയാണെങ്കിലോ? അങ്ങനെയെങ്കിൽ ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്റുകൾ നേടുന്ന ടീം ചാമ്പ്യന്മാരാകും. അതായത് പഞ്ചാബ് കിംഗ്‌സ് കിരീടം ഉയർത്തുമ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വെറുംകൈയോടെ മടങ്ങേണ്ടി വരും.















