മുംബൈ: അനധികൃത കോൾ സെന്റർ റാക്കറ്റിനെ പിടികൂടി സിബിഐ. മഹാരാഷ്ട്രയിലെ നാസികിൽ വടകയ്ക്കെടുത്ത കെട്ടിടത്തിൽ ചില സ്വകാര്യ വ്യക്തികൾ നടത്തിവന്നിരുന്ന കോൾ സെന്ററാണ് സിബിഐ കണ്ടെത്തിയത്. മുംബൈ സ്വദേശികളായ ആറ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കോൾ സെന്റർ മുഖേന ആൾമാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തിവരികയായിരുന്നു പ്രതികൾ. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ യുവാക്കളെ വഞ്ചിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചതായി എഫ്ഐആറിൽ പറയുന്നു. ഇതിനായി ഗിഫ്റ്റ് കാർഡുകൾ, ക്രിപ്റ്റോ കറൻസി എന്നിവ ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ.
നിയമവിരുദ്ധമായി കോൾ സെന്റർ നടത്തുന്നതിനായി ഡയലർമാർ, വെരിഫയർമാർ, ക്ലോസർമാർ എന്നിവരുൾപ്പെടെ 60 ഓളം ഓപ്പറേറ്റർമാർ ഇവിടെ പ്രവർത്തിച്ചിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തിൽ 44 ലാപ്ടോപ്പുകൾ, 71 മൊബൈൽ ഫോണുകൾ, രേഖകളില്ലാത്ത 1.20 കോടി രൂപ, 500 ഗ്രാം സ്വർണം, ഒരു കോടി രൂപ വിലമതിക്കുന്ന ഏഴ് ആഡംബര കാറുകൾ എന്നിവ കണ്ടെടുത്തു.















