ന്യൂഡൽഹി: പൊതുപരിപാടിക്കിടെ തനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ആക്രമണം തനിക്ക് നേരെ മാത്രമായിരുന്നില്ലെന്നും ഡൽഹിയെ സേവിക്കാനുള്ള തന്റെ ദൃഢനിശ്ചയത്തിനും ആത്മവിശ്വാസത്തിനും നേരെയായിരുന്നെന്നും രേഖ ഗുപ്ത പറഞ്ഞു. ആക്രമണത്തിന് ശേഷം എക്സിലൂടെ പ്രതികരിക്കുകയായിരുന്നു അവർ.
ഡൽഹിയെയും ജനങ്ങളെയും സേവിക്കുന്നതിനുള്ള എന്റെ ആത്മവിശ്വാസത്തെ തകർക്കുന്നതിനുള്ള ഭീരുത്വപരമായ ശ്രമമായിരുന്നു ഈ ആക്രമണം. ആക്രമണത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഇത്തരം ആക്രമണങ്ങൾക്ക് എന്റെ മനസിനെയോ തീരുമാനങ്ങളെയോ തകർക്കാനാകില്ല. മുമ്പത്തേക്കാൾ കൂടുതൽ ഊർജ്ജത്തോടും സമർപ്പണത്തോടും കൂടി ശക്തമായി പ്രവർത്തിക്കും.
പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗൗരവത്തോടെയും പ്രതിബദ്ധതയോടെയും തുടരും. ജനങ്ങളുടെ വിശ്വാസവും പിന്തുണയുമാണ് എന്റെ ഏറ്റവും വലിയ ശക്തി. നിങ്ങൾക്കൊപ്പം തന്നെ സജീവമായി പ്രവർത്തിക്കുക തന്നെ ചെയ്യുന്നതായിരിക്കുമെന്നും രേഖ ഗുപ്ത എക്സിൽ കുറിച്ചു.
പൊതുപ്രശ്ന പരിഹാര പരിപാടിയായ ജൻ സുൻവായിയിൽ പങ്കെടുക്കവെയാണ് രേഖ ഗുപ്തയ്‌ക്ക് മർദ്ദനമേറ്റത്. രാജേഷ് സാകരിയ എന്നയാളാണ് മുഖ്യമന്ത്രിയെ ആക്രമിച്ചത്. പരാതിക്കാരനെന്ന വ്യാജേന എത്തിയ അക്രമി മുഖ്യമന്ത്രിയെ മർദ്ദിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി സ്ഥലത്ത് നിന്ന് മാറ്റി.















