ചെന്നൈ: നടൻ വിജയ് യുടെ പാർട്ടി പരിപാടിക്കിടെയുണ്ടായ ദുരന്തത്തിൽ 39 പേർ മരിച്ച സംഭവത്തിൽ ഞെട്ടി തമിഴ് സിനിമാലോകം. നിരവധി താരങ്ങൾ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. സഹിക്കാൻ കഴിയാത്തത്ര സങ്കടം തോന്നുന്നുവെന്ന് നടൻ കാർത്തി സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു.
കരൂരിലുണ്ടായ ദുരന്തം താങ്ങാനാകുന്നില്ല. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. ഇനി ഇത്തരമൊരു സംഭവം ഉണ്ടാകാതിരിക്കട്ടെയെന്നും കാർത്തി കുറിച്ചു.
രജനികാന്തും ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. നിരപരാധികളായ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടത് ഹൃദയഭേദകമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നവെന്ന് രജനികാന്ത് കുറിച്ചു. വിശാൽ, കമൽഹാസൻ, വടിവേലു എന്നിവരും അനുശോചനം രേഖപ്പെടുത്തി.
കരൂരിലുണ്ടായ സംഭവം ഭയാനകമാണെന്നും പേടിച്ച് ശരീരമാകെ വിറയ്‌ക്കുകയാണെന്നുമാണ് സംഗീത സംവിധായകനും നടനുമായി ജി വി പ്രകാശ് പറഞ്ഞത്. ആരെ ആശ്വസിപ്പിക്കണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയാതെ താൻ വിഷമിക്കുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി കിട്ടട്ടെയെന്നും ജി വി പ്രകാശ് എക്സിൽ കുറിച്ചു.















