കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ വീണ്ടും റെയ്ഡ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആണ് പരിശോധന നടത്തുന്നത്. നടൻ അമിത് ചക്കാലയ്‌ക്കലിന്റെ വീട് ഉൾപ്പെടെ കസ്റ്റംസ് കാറുകൾ പിടിച്ചെടുത്ത 17 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. രാവിലെ ആറിന് ആരംഭിച്ച പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്.
ദുൽഖർ സൽമാന്റെ കൊച്ചിയിലും ചെന്നൈയിലുമുള്ള വീടുകളിലാണ് പരിശോധന നടക്കുന്നത്. ദുൽഖർ സൽമാനും മമ്മൂട്ടിയും മുൻപ് താമസിച്ചിരുന്ന പനമ്പള്ളി നഗറിൽ വീട് ( നിലവിൽ ഇത് ദുൽഖറിന്റെ ഓഫീസും ഗ്യരേജുമാണ്), മമ്മൂട്ടി കുടുംബസമേതം താമസിക്കുന്ന മമ്മൂട്ടി ഹൗസിലുമാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. നടൻമാർ ഇവിടെ ഇല്ല എന്നാണ് വിവരം.
കസ്റ്റംസ് പരിശോധനയ്‌ക്ക് പിന്നാലെയാണ് ഇഡിയും കേസ് അന്വേഷിക്കുന്നത്. ഭൂട്ടാൻ കാർകടത്തിന്റെ മറവിൽ കള്ളപ്പണം ഇടപാട്, വിദേശ നാണയ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനം എന്നിവ നടന്നതായി പ്രാഥമികമായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസിൽ നിന്ന് ഇഡി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു എന്നാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം.
സിഐഎസ്എഫ് സുരക്ഷയോട് കൂടിയാണ് പരിശോധന നടക്കുന്നത്. ദുൽഖറിന്റെ നാലു വാഹനങ്ങൾ ആണ് കസ്റ്റംസ് പിടിച്ചെടുത്തത്. കോടികൾ വിലയുള്ള വാഹനം ചെറിയ വിലയ്‌ക്കാണ് ദുൽഖർ സ്വന്തമാക്കിയത്.















