തിരുവനന്തപുരം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലും മുരാരി ബാബു ക്രമക്കേട് നടത്തിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. 2021-22 കാലത്ത് ക്ഷേത്രം അഡ്മിനസ്ട്രേറ്റീവ് ഓഫീസറായിരിക്കെ മുരാരി ബാബു വൻ തട്ടിപ്പ് നടത്തിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. 2022-ൽ ദേവസ്വം വിജിലൻസ് മുരാരി ബാബുവിനെതിരെ കർശന നടപടിയെടുക്കണമെന്നും റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ അന്നത്തെ ദേവസ്വം പ്രസിഡന്റായി എൻ. വാസു റിപ്പോർട്ട് പൂഴ്‌ത്തി. മുരാരി ബാബുവിനെതിരെ നടപടിക്ക് പകരം സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകം പള്ളി സുരേന്ദ്രന്റെ പിന്തുണയും മുരാരി ബാബുവിന് വേണ്ടുവോളമുണ്ടായിരുന്നു. ദേവസ്വം കമ്മിഷണറായി വിരമിച്ച വാസുവിനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയതിലെ അസ്വാഭാവിക അന്ന് തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു.
എൻ. വാസുവിന്റെ കൂടി ഒത്താശയോടെയാണ് മുരാരി ബാബുവിന്റെ തട്ടിപ്പ് എന്നാണ് വിവരം. ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പേരിൽ രസീത് ഇല്ലാതെ മുരാരി ബാബു വ്യാപക പണപ്പിരിവ് നടത്തിയിരുന്നു. ദേവസ്വം ബോർഡിനെ ഔദ്യോഗികമായി അറിയിക്കാതെ ശ്രീകോവിലിലെ സ്വർണ്ണപ്രഭയിലെ സ്വർണ നാഗപ്പത്തികൾ വിളക്കി ചേർത്തുവെന്നും വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്. കൂടാതെ മുരാരി ബാബുവിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കണമെന്നും പറഞ്ഞിരുന്നു.
2021 ജനുവരി 17 നാണ് ക്ഷേത്രം ശ്രീകോവിലിനുള്ളിൽ തീപിടത്തമുണ്ടായത്. എന്നാൽ ഈ വിവരം ദേവസ്വം ബോർഡിനെ മുരാരി ബാബു അറിയിച്ചില്ല. പരിഹാരക്രീയയ്‌ക്ക് നോട്ടീസ് അച്ചടിച്ച് പണപ്പിരിവ് നടത്തുമ്പോഴാണ് വിവരം പുറംലോകം അറിഞ്ഞത്.
മുരാരി ബാബുവിനെതിരെ കർശന നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തിരുന്നുവെന്ന് അന്നത്തെ ക്ഷേത്രം ഉപദേശക സമിതിയംഗം രഘുനാഥൻ നായർ പറഞ്ഞു. ക്ഷേത്രത്തിൽ നടന്ന തീപീടത്തം, മാല മോഷണം എന്നിവയെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്ഷേത്രത്തിന്റെ പേരിൽ നോട്ടീസ് അടിച്ച് രസീത് നൽകാതെയായിരുന്നു മുരാരി ബാബുവിന്റെ തട്ടിപ്പ്. ഭക്തർ ഏറ്റുമാനൂരപ്പനാണ് പണം നൽകിയത്, അല്ലാതെ മുരാരി ബാബുവിനല്ല. അയാൾ ഏറ്റുമാനൂരപ്പന്റെ പേരിൽ പണമുണ്ടാക്കുകയായിരുന്നു.
തീപിടിത്തതിൽ സ്വർണ നാഗപത്തി അടന്നു. ക്ഷേത്രത്തിൽ സ്വർണത്തിന്റെ ചാർത്തു കുടയുണ്ട്. കുടയുടെ ആലില വിളക്കാൻ എന്ന പേരിൽ മുരാരി ബാബു ദേവസ്വം ബോർഡിൽ നിന്നും അനുമതി വാങ്ങുകയും അതിന്റെ മറവിൽ നാഗപത്തികൾ വിളക്കി ചേർക്കുകയും ചെയ്തു. തന്ത്രിയുടെ അനുമതി ഇല്ലാതെയായിരുന്നു പ്രവൃത്തികൾ. ദേവസ്വം ബോർഡ് പ്രസിന്ഡന്റുമാരെ മുരാരി ബാബു അടങ്ങുന്ന ഉപചാപക സംഘത്തിന്റെ വലയിലാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പരാതി നൽകിയാൽ ഒന്നും നടക്കില്ലെന്നും രഘുനാഥൻ നായർ പറഞ്ഞു.















