ന്യൂഡൽഹി: ഇന്ദിരാഗാന്ധിയുടെ നിർദേശാനുസരണം സിഖ് തീവ്രവാദികളെ ഒഴിപ്പിക്കാൻ എന്ന പേരിൽ സുവർണ ക്ഷേത്രത്തിൽ നടത്തിയ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ തെറ്റായിരുന്നെന്ന പി. ചിദംബരത്തിന്റെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി. ചിദംബരം പാർട്ടിനേതൃത്വത്തെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകൾ നടത്തുന്നു എന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്.
ശനിയാഴ്ച കസൗലിയിൽ നടന്ന ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തിൽ സംസാരിക്കവെയാണ് , 1984-ൽ സുവർണ്ണ ക്ഷേത്രത്തിനുള്ളിൽ നടന്ന സൈനിക നടപടിയെ “തെറ്റ്” എന്ന് ചിദംബരം വിശേഷിപ്പിച്ചത് . അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ തീരുമാനത്തിന് സ്വന്തം ജീവൻ വിലയായി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, എന്നാൽ ഈ നടപടി സൈന്യം, ഇന്റലിജൻസ്, പോലീസ്, സിവിൽ ഡിഫൻസ് എന്നിവ ഉൾപ്പെട്ട കൂട്ടായ പരാജയമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
2008-ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം പാകിസ്താനെതിരേ തിരിച്ചടിക്കാൻ തനിക്ക് തോന്നിയിരുന്നെന്നും എന്നാൽ, വിദേശകാര്യമന്ത്രാലയത്തിന്റെ സമ്മർദംകാരണം നടന്നില്ലെന്നും ചിദംബരം വെളിപ്പെടുത്തിയിരുന്നു. ബിജെപിയെ പോലെ ശക്തവും സംഘടിതവുമായ മറ്റൊരു പാർട്ടിയില്ലെന്നും ഇന്ത്യസഖ്യം നിലവിലുണ്ടോ എന്നുപോലും തനിക്കറിയില്ലെന്നു മൊക്കെ ചിദംബരം പറഞ്ഞിരുന്നു.















