കോട്ടയം: അയർക്കുന്നത്ത് ബംഗാൾ സ്വദേശി ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചെന്ന് പൊലീസ്. പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ സോണിയാണ് ഭാര്യ അൽപ്പനയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുള്ളതിനെ തുടർന്നാണ് അരുംകൊല.
യുവതി മറ്റൊരാളുമായി സ്ഥിരം ഫോണിൽ സംസാരിക്കുമായിരുന്നു. ഇക്കാര്യം പറഞ്ഞുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മതിലിൽ തലയിടിപ്പിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പിക്കാനായി കമ്പിപ്പാര ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അൽപ്പന സ്ഥിരമായി പ്രകാശം മണ്ഡൽ എന്ന സുഹൃത്തുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇത് പല തവണ സോണി വിലക്കിയിരുന്നെങ്കിലും ഇരുവരും തമ്മിൽ കൂടുതൽ അടുക്കുകയും ബന്ധം തുടരുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത്. ഇളപ്പൂങ്കൽ ജംഗ്ഷന് സമീപത്ത് നിർമാണത്തിലിരുന്ന വീടിന് സമീപത്ത് വച്ചാണ് കൊലപാതകം നടന്നത്. വീടിനോട് ചേർന്ന് തന്നെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു.
രാവിലെ ഏഴ് മണിക്കാണ് ഇവർ നിർമാണം നടക്കുന്ന വീടിന്റെ പരിസരത്ത് എത്തിയത്. തുടർന്ന് ഇവിടെവച്ച് പ്രകാശുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ച് ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് കയ്യാങ്കളിയിൽ എത്തുകയും സോണി അൽപ്പനയുടെ തല മതിലിൽ ഇടിപ്പിച്ച് നിലത്ത് തള്ളിയിടുകയും ചെയ്തു. ഇതോടെ ബോധരഹിതയായ അൽപ്പനയെ സോണി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മരണം സ്ഥിരീകരിക്കാനായി കമ്പിപ്പാര ഉപയോഗിച്ച് തലയ്‌ക്കടിക്കുകയും ചെയ്തു. പിന്നീട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് പരിസരത്ത് കുഴിച്ചിടുകയായിരുന്നു. 14 തീയതിയാണ് സംഭവം നടന്നത്. എന്നാൽ 17-ാം തീയതിയാണ് അൽപ്പനയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുംകൊല പുറത്തുവന്നത്.















