ഇസ്ലാമാബാദ്: സൈനിക മേധാവി അസിം മുനീറിന് ആജീവനാന്ത നിയമപരിരക്ഷയും വിപുലമായ അധികാരങ്ങളും നൽകുന്ന പുതിയ ഭരണഘടനാ ഭേദഗതിക്ക് പാകിസ്താൻ പാർലമെന്റ് അംഗീകാരം നൽകി.
ഇതോടെ പാകിസ്ഥാന്റെ ചീഫ് ഓഫ് ആർമി സ്റ്റാഫ്, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് പദവികൾ അസിം മുനിറിന് ലഭിച്ചു. കൂടാതെ ഫീൽഡ് മാർഷൽ, മാർഷൽ ഓഫ് ദി എയർഫോഴ്‌സ്, അഡ്മിറൽ ഓഫ് ദി ഫ്ലീറ്റ് തുടങ്ങിയ ഓണററി സൈനിക പദവികളും ആജീവനാന്ത പദവികളാക്കി.
ഡെമ്മി പ്രധാനമന്ത്രി എന്ന വിശേഷണം ഇതിനോടകം തന്നെ ഷെഹബാസ് ഷെരീഫിനുണ്ട്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ തലവനായിരുന്ന അസിം മുനീറാണ് നയതന്ത്ര ബന്ധങ്ങളിൽ പോലും അവസാന വാക്ക്. നിയമഭേദഗതിയോടെ പാക് സർക്കാരിനെ പോലും നിയന്ത്രിക്കവുന്ന തരത്തിലേക്ക് പദവി കൊണ്ടും അസിം മുനീർ വളർന്നു. സൈനിക അട്ടിമറിക്കും ഭരണം പിടിക്കാനുമുള്ള സാധ്യതകൾ കൂടുതൽ എളുപ്പത്തിലാക്കുന്നതാണ് പുതിയ ഭേദഗതികൾ എന്ന വിമർശനവും ഉയരുന്നുണ്ട്.
സുപ്രീംകോടതിയുടെ അധികാരപരിധി നിയന്ത്രിക്കാനുള്ള ഭേദഗതിയും പാസാക്കിയിട്ടുണ്ട്. ഭേദഗതി പ്രകാരം സുപ്രീംകോടതിക്ക് മുകളിൽ ഒരു പുതിയ ഫെഡറൽ കോടതി നിലവിൽ വരും. ഡോൺ റിപ്പോർട്ട് പ്രകാരം, 234 നിയമസഭാംഗങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തു. നാല് പേർ മാത്രമാണ് എതിർത്തത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പിടിഐ അംഗങ്ങൾ വോട്ടെടുപ്പിന് മുമ്പ് വാക്ക്ഔട്ട് നടത്തി ബില്ലിന്റെ പകർപ്പുകൾ വലിച്ചുകീറി പ്രതിഷേധിച്ചു. ജനാധിപത്യത്തിന്റെയും ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെയും കപ്പൽ സർക്കാർ മുക്കിയതായി പിടിഐ ചെയർമാൻ ബാരിസ്റ്റർ ഗോഹർ അലി ഖാൻ പറഞ്ഞു















