കൊച്ചി: ശബരിമലയിലെ അനിയന്ത്രിത ഭക്തജന തിരക്കിൽ ദേവസ്വം ബോർഡിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ശബരിമലയിൽ ഏകോപനം ഇല്ലായ്മയാണെന്ന് കോടതി നിരീക്ഷിച്ചു. ഇതേ സ്ഥിതി തുടരുകയാണെങ്കിൽ വൻ ദുരന്തമുണ്ടാകും. ആരെയും മരണത്തിലേക്ക് തള്ളിവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മുന്നോരുക്കങ്ങളിലെ വീഴ്ചയിൽ കടുത്ത അതൃപ്തിയാണ് ഹൈക്കോടതി പ്രകടിപ്പിച്ചത്. ഒരു ഉത്സവം നടത്തുന്നത് പോലെ ലാഘവത്തോടെയാണ് മണ്ഡലകാലം കൈകാര്യം ചെയ്യേണ്ടത് എന്ന് കോടതി ചോദിച്ചു. ആറ് മാസം മുൻപെങ്കിലും മുന്നൊരുക്കങ്ങൾ തുടങ്ങണമായിരുന്നു. എന്തിനാണ് ഇത്രയും ഭക്തരെ ഒരുമിച്ച് കയറ്റുന്നത്.
കുട്ടികളുമായി വരുന്നവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കണം. ക്യൂവിൽ ആളുകൾക്ക് ശ്വാസം മുട്ടുന്നു. എട്ട് മണിക്കൂറിലധികമാണ് ഭക്തർക്ക് ക്യൂ നിൽക്കേണ്ടി വരുന്നത്.
ഒരേ സമയം എത്രപേർക്ക് സന്നിധാനത്ത് നിൽക്കാൻ ആകുമെന്ന് മുൻകൂട്ടി കണക്കുകൂട്ടണമായിരുന്നു. ശാസ്ത്രീയമായ രീതിയിലായിരുന്നു തിരക്ക് നിയന്ത്രിക്കേണ്ടിയിരുന്നത്. ആരെയും മരണത്തിന് വിട്ടുകൊടുക്കാൻ ആകില്ലെന്നും ശബരിമലയിൽ സെക്ടർ തിരിച്ച് ദർശനം ഒരുക്കണമെന്നും കോടതി നിർദേശിച്ചു.















