ശ്രീനഗർ: വൈറ്റ് കോളർ ഭീകരവാദ മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ജമ്മുകശ്മീർ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ബറ്റമാലു സ്വദേശിയായ തുഫൈലിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ബൻപോറയിൽ പൊലീസിനെയും സുരക്ഷാസേനയെയും ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകൾ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു. ശ്രീനഗർ സീനിയർ പൊലീസ് സൂപ്രണ്ട് സുന്ദീപ് ചക്രവർത്തി നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് ആദ്യ മൂന്ന് പ്രതികളായ ആരിഫ് നിസാർ ദാർ എന്ന സാഹിൽ, യാസിർ-ഉൽ-അഷ്‌റഫ്, മഖ്‌സൂദ് അഹമ്മദ് ദാർ എന്ന ഷാഹിദ് എന്നിവർ അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ജെയ്ഷെ ഭീകരനും മൗലവിയുമായ ഇർഫാൻ അഹമ്മദിനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു.
പോസ്റ്ററുകൾ വിതരണം ചെയ്തതും ഡോക്ടർമാരെ ഭീകരവാദത്തിലേക്ക് നയിച്ചതും ഇയാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പാക് ഭീകരരുമായി ഡോക്ടർമാരെ ബന്ധപ്പെടുത്തിയതും ഇർഫാനാണ്. ഇതിന്റെ തുടർച്ചയായി അന്വേഷണം ഫാരീദാബാദിലെ അൽഫലാഹ് സർവകലാശാലയിലേക്ക് എത്തി. അവിടെ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും മുസാഫിർ, ഷഹീൻ സയീദിനെയും പിടികൂടിയതും.















