മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞു. നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഝാർഖണ്ഡ് സ്വദേശി ചാരൂ ഒറവോൺ (55) ആണ് മരിച്ചത്. റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നു.
ചാലിയാർ പഞ്ചായത്തിലെ അകമ്പാടം മൂലേപ്പാടത്ത് ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. അരയാട് റബർ എസ്റ്റേറ്റിലാണ് ചാരു ജോലി ചെയ്തിരുന്നത്. ടാപ്പിംഗിനുശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ ചിതറിയോടി. എന്നാൽ ചാരുവിനെ കാട്ടന പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. റബർ മരങ്ങൾക്ക് പിന്നിലായി കാട്ടാന ഒളിച്ചു നിൽക്കുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. സംഭവ സ്ഥലത്ത് വച്ച ചാരൂ ഒറവോൺ മരണപ്പെട്ടു.
ഈ വർഷം ഇതുവരെ മലപ്പുറം നിലമ്പൂർ വനമേഖലയിൽ ആറുപേരാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഇത് 26 മത്തെ മരണമാണ്.















