ന്യൂ ഡൽഹി: വിമാനനിർമാതാക്കളായ എയർബസിന്റെ സോഫ്റ്റ് വെയർ പരിഷ്കരിക്കുന്നതിനാൽ വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. എ 320 വിഭാഗത്തിൽപ്പെട്ട വിമാനങ്ങളിലെ ഫ്ലൈറ്റ് കൺട്രോളുകളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് എയർബസിന്റെ സോഫ്റ്റ് വെയർ പരിഷ്ക്കരണം
ഇന്ത്യയിൽ എയർബസിന്റെ 350 വിമാനങ്ങൾക്ക് അടുത്ത രണ്ടോ മൂന്നോ ദിവസം സർവീസ് നടത്താൻ സാധിക്കില്ലെന്നാണ് അനുമാനം.എയർബസ് എ320 വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന എയർലൈനുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
എയർ ഇന്ത്യ, ഇൻഡിഗോ എന്നിവയുടെ വിമാന സർവീസുകൾ ഇതിൽ ഉൾപ്പെടുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളോടെ സർവീസുകൾ സാധാരണനിലയിൽ പുനസ്ഥാപിക്കാനായേക്കും. എ320 വിമാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആറായിരത്തിലധികം സർവീസുകൾ ആഗോള തലത്തിൽ തടസപ്പെടും.
തീവ്രമായ സൗരവികിരണം കാരണം എ320 വിഭാഗത്തിൽപ്പെട്ട നിരവധി വിമാനങ്ങളിൽ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിന്റെ ഡാറ്റ തകരാറിലാകാൻ സാദ്ധ്യതയുണ്ടെന്നും ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി അടിയന്തര പരിശോധന നടത്തുമെന്നും വിമാന കമ്പനികൾ അറിയിച്ചിരുന്നു. ലോകത്തെ ആകെ വിമാന സർവീസുകളിൽ മൂക്കാൽപ്പങ്കും ഉപയോഗിക്കുന്നത് എയർബസിന്റെയോ ബോയിങ്ങിന്റെയോ വിമാനങ്ങളാണ്. ഏറ്റവും കൂടുതൽ സർവീസുകൾ തടസപ്പെടുന്നത് യുഎസിലായിരിക്കും.
അടുത്തിടെ വിദേശത്ത് ഒരു എ320 വിമാനത്തിനുണ്ടായ അപകടത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ എലിവേറ്റർ എയ്‌ലറോൺ കമ്പ്യൂട്ടർ സംവിധാനത്തിലെ തകരാറാണ് വിമാനം പെട്ടെന്ന് താഴേക്ക് കുത്തനെ പോകാൻ കാരണമായതെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് മറ്റ് വിമാനങ്ങളിലും പരിശോധന നടത്താൻ തീരുമാനിച്ചത്.















