ന്യൂഡൽഹി: 2025 ലെ വഖ്ഫ് (ഭേദഗതി) നിയമം പ്രകാരം വഖ്ഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സമയപരിധി നീട്ടണമെന്ന് ആവശ്യം സുപ്രീം കോടതി തള്ളി. കേരള വഖ്ഫ് ബോർഡിന്റെയും സമസ്തയുടേയും ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.
എന്നാൽ സമയം നീട്ടി നൽകാൻ ബന്ധപ്പെട്ട ട്രിബ്യൂണലുകളെ സമീപിക്കാൻ അവകാശമുണ്ടായിരിക്കുമെന്നും ജസ്റ്റിസുമാരായ ദീപങ്കർ ദത്തയും അഗസ്റ്റിൻ ജോർജ്ജ് മാസിഹും അടങ്ങിയ ബെഞ്ച് പറഞ്ഞു.
2025 ഏപ്രിൽ എട്ടിനാണ് വഖ്ഫ് ഭേദഗതി നിയമം നിലവിൽവന്നത്. വഖ്ഫ് രേഖകൾ ഉമീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. ഡിസംബർ 6 വരെയാണ് ഇതിനായി സമയം അനുവദിച്ചിരുന്നത്. ഹർജിക്കാർക്കുവേണ്ടിഅഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിങ്‌വി, പി വി ദിനേശ്, അഭിഭാഷകൻ സുൽഫിക്കർ അലി എന്നിവർ ഹാജരായി.
എന്താണ് ഉമീദ് പോർട്ടൽ?
വഖഫ് സ്വത്തുക്കളുടെ കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഉമീദ് പോർട്ടൽ. ഏകീകൃത വഖഫ് മാനേജ്‌മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്‌മെന്റ് ആക്ട്, 1995 എന്നതിന്റെ ചുരുക്കപ്പേരാണ് യുഎംഇഇഡി (UMEED) സെൻട്രൽ പോർട്ടൽ. ഇതിലൂടെ വഖ്ഫ് ആസ്തികൾക്ക് കൂടുതൽ സുതാര്യത ഉറപ്പുവരും. നിയമപരമായ അവ്യക്തതകൾ കുറയ്‌ക്കുകയും ചെയ്യും. ആർക്കുവേണമെങ്കിലും പോർട്ടലിൽ പ്രവേശിച്ച് രേഖകൾ പരിശോധിക്കുകയും ചെയ്യാം.















